അര്‍ജന്റീന ഫിഫ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടു ഗോളുകൾ കാഴ്ചവെച്ചു. മെസി ഒരു പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിച്ചു. 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പ്രവേശിച്ചത്. പതിഞ്ഞ തുടക്കത്തിൽ ക്രൊയേഷ്യയ്ക്ക് ആത്മവിശ്വാസം നൽകി എങ്കിലും എളുപ്പം കളി തിരിച്ച് പിടിച്ച് മുന്നേറിയാണ് വിജയം. ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു.
മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും ഗോൾ ലക്ഷ്യംകണ്ടു.
ആത്മവിശ്വാസം തിരികെ നൽകിയ പെനാൾട്ടി
സ്ലോ പേസില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യ 10 മിനുറ്റുകളില്‍ ഗോളിമാരെ പരീക്ഷിക്കുന്ന കാര്യമായ ആക്രമണം ഇരുപക്ഷത്ത് നിന്നുമുണ്ടായില്ല. ഇടയ്ക്ക് വീണ് കിട്ടിയ കോര്‍ണര്‍ അവസരങ്ങള്‍ ഹെഡര്‍ ചെയ്യാന്‍ പാകത്തില്‍ പറന്നിറങ്ങിയില്ല. മോഡ്രിച്ച് കളി നിയന്ത്രിച്ചപ്പോള്‍ ക്രൊയേഷ്യയുടെ പക്ഷത്തായിരുന്നു പന്ത് കൂടുതല്‍ സമയവും. 22-ാം മിനുറ്റില്‍ മെസി മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. 31-ാം മിനുറ്റില്‍ പെരിസിച്ചിന്റെ ചിപ് ബാറിന് അല്പം മുകളിലൂടെ പോയി. പിന്നീടായിരുന്നു നാടകീയമായി മത്സരം അര്‍ജന്റീന കാല്‍ക്കീഴിലാക്കുന്നത്. 34-ാം മിനുറ്റില്‍ ഗോളിന് മീറ്ററുകള്‍ മാത്രം അകലെ വരെയെത്തിയ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിയുടെ ഇടംകാലന്‍ ഷോട്ട് വലയിലേക്ക് തുളഞ്ഞുകയറി. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്.
വൈകാതെ 39-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലെ വണ്ടര്‍ സോളോ റണ്ണില്‍ ആല്‍വാരസ് അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി. മധ്യവരയ്ക്ക് ഇപ്പുറത്ത് നിന്ന് മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസായേയും ലിവാകോവിച്ചിനേയും വകഞ്ഞുമാറി പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു.
58-ാം മിനുറ്റില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് ലിവാകോവിച്ച് തടുത്തു. 69-ാം മിനുറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വട്ടംകറക്കിയുള്ള മെസിയുടെ ഗംഭീര മുന്നേറ്റത്തിനൊടുവില്‍ ആല്‍വാരസ് സുന്ദര ഫിനിഷിലൂടെ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അര്‍ജന്റീന ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
ഇനി വരട്ടെ മൊറോക്കോ അല്ലെങ്കിൽ ഫ്രാൻസ്
2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
ലോകകപ്പിലെ മെസ്സിയുടെ 11-ാം ഗോളായിരുന്നു അർജൻ്റീനയുടെ ഇന്നത്തെ ആദ്യ ഗോൾ. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ബാറ്റിസ്റ്റ്യൂട്ട പത്ത് ഗോളുകളാണ് നേടിയത്. ബാസ്റ്റിറ്റ്യൂട്ടയുടെ റെക്കോഡ് അങ്ങിനെ മറികടന്നു.


