ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ് ഒഴിവാക്കിയതിലെ നാടകത്തിന് പിന്നാലെ വിവാദം. പ്രതി കോടതിയിൽ കീഴടങ്ങുന്ന സമയം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഏരിയാകമ്മിറ്റി ഓഫീസിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളുടെ യോഗം ചേർന്നു.
ആകാശ് തില്ലങ്കേരി വിഷയവും യോഗത്തിൽ ചർച്ചയായി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം തുടങ്ങിയ യോഗം വൈകീട്ട് അഞ്ചുവരെ തുടർന്നു. അഞ്ചോടെയാണ് ആകാശ് തില്ലങ്കേരി കീഴടങ്ങാനെത്തുന്നത്. ഉടൻതന്നെ ആകാശിന് ജാമ്യം ലഭിക്കുകയും ചെയ്തു.
ആകാശ് തില്ലങ്കേരിയോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. നേരത്തേ ആകാശിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് എന്താണോ പറഞ്ഞത് അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത് ക്വട്ടേഷൻസംഘാംഗമാണ് ആകാശ് തില്ലങ്കേരി എന്നായിരുന്നു അണികളോടുള്ള വിശദീകരണം.
എന്നാൽ മട്ടന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്നത് സാധാരണയോഗം മാത്രമാണ്. തില്ലങ്കേരി ലോക്കൽ കമ്മിറ്റിയോഗം മാത്രമല്ല മട്ടന്നൂർ ലോക്കൽ കമ്മിറ്റിയോഗവും നടന്നിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രചാരണജാഥ വരുമ്പോൾ ഇത്തരം പ്രതിസന്ധിയുണ്ടാകുന്നത് ദോഷം ചെയ്യുമെന്നും ജയരാജൻ യോഗത്തിൽ സൂചിപ്പിച്ചു.
പോലീസിന്റെ ഒത്തുകളിയെന്ന് ആരോപണം
അതിനിടെ ആകാശ് തില്ലങ്കേരിക്ക് കീഴടങ്ങാനും ഉടൻ ജാമ്യംകിട്ടാനും സൗകര്യമൊരുക്കിയത് പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണമുയർന്നു. കോടതിയിലെത്തിയ ഇയാളുടെ ഫോട്ടോയെടുക്കാൻ മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ പിതാവുൾപ്പെടെ കൂടെയുള്ളവർ തടഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം കാറിലെത്തിയ ആകാശ് ഒന്നും സംഭവിക്കാത്തമട്ടിൽ കോടതിയിലേക്ക് കയറിപ്പോവുകയായിരുന്നു. പോലീസ് അപ്പോൾ അവിടെയുണ്ടായിരുന്നു. അറസ്റ്റ്വഴി ഉണ്ടായേക്കാവുന്ന നാടകീയരംഗങ്ങൾ എല്ലാം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റ് ഒഴിവാക്കാൻ പോലീസിന് വ്യക്തമായ നിർദേശം ലഭിച്ചതായും പറയുന്നു.
അറസ്റ്റും ജാമ്യവും നാടകം – ഷാഫി പറമ്പിൽ
ഷുഹൈബ് വധക്കേസിൽ ആകാശിന്റെ വെളിപ്പെടുത്തലിൽ പുതുമയൊന്നുമില്ല. ആകാശ് തില്ലങ്കേരിയുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്ന സി.പി.എമ്മിന് സി.ബി.ഐ. അന്വേഷണത്തിനെതിേര കോടതിയിൽ നൽകിയ തടസ്സഹർജി പിൻവലിക്കാൻ ധൈര്യമുണ്ടോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. സി.ബി.ഐ. വരാതിരിക്കാൻ പൊതുഖജനാവിൽനിന്ന് ഒന്നരക്കോടി ചെലവിട്ട് അഭിഭാഷകരെ കൊണ്ടുവന്നത് എന്തിനെന്ന് സി.പി.എം. നേതൃത്വം മറുപടി പറയണം. എത്രകാലം കഴിഞ്ഞാലും ഷുഹൈബിന്റെ കൊലയാളികളെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ യൂത്ത് കോൺഗ്രസും ജനാധിപത്യവിശ്വാസികളും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡി വൈ എഫ് ഐ നേതാവിൻ്റെ പരാതിയിലും സംരക്ഷണം പ്രതിക്ക്
പൊലീസ് ഒളിവിലെന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി നാടകീയമായാണ് കോടതിയിൽ കീഴടങ്ങിയത്. സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ് ആകാശ് വെള്ളിയാഴ്ച വൈകുന്നേരം മട്ടന്നൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായത്. കേസിൽ ആകാശ് തില്ലങ്കേരിക്കും കൂട്ടുപ്രതികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്ക് കോടതി ജാമ്യം അനുവദിക്കയും ചെയ്തു.
അറസ്റ്റിലായ മറ്റ് രണ്ട് പേരെ കോടതിയിലെത്തിച്ചപ്പോഴായിരുന്നു നാടകീയമായി ആകാശ് തില്ലങ്കേരിയും കോടതിയില് കീഴടങ്ങിയത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആകാശ് ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വാദം.
ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു ആകാശ് തില്ലങ്കേരി.


