ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ നിരോധിച്ചു. യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയുടെ ഉല്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെൻ്റ് ഇതിനു പറുമെ 15 കമ്പനികളെ കൂടി വിലക്കി. അലോപ്പതി- ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
രാജ്യത്തേക്ക് ഔഷധ ഇറക്കുമതിക്ക് അനുമതി തേടിയ കമ്പനികളുടെ നിര്‍മ്മാണശാലകള്‍ പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവര്‍ നിര്‍മ്മാണം നടത്തുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി.
കഴിഞ്ഞ ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ പരിശോധനയ്ക്കായി ഒരു സംഘത്തെ നേപ്പാള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇവരുടെ കണ്ടത്തലാണ് നിരോധനത്തിലേക്ക് നയിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തുന്ന മരുന്നുകളില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ളവയും ദന്തരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയും വാക്‌സിനുകളും വരെ ഉള്‍പ്പെട്ടിട്ടുണ്ട്.
പതഞ്ജലിയുടെ വ്യാജങ്ങൾ കേരളത്തിലും
പതഞ്ജലിയുടെ പരസ്യം തുടർച്ചയായി പ്രസിധീകരിച്ച മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങൾക്ക് കഴിഞ്ഞ ദിവസം പ്രസ്‌കൗൺസിൽ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ്
ലഭിച്ചിരുന്നു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധം പരസ്യ വരുമാനം കൂട്ടാൻ ആരോഗ്യ പരസ്യങ്ങൾ നൽകുന്നതാണ് നടപടിക്ക് കാരണമാക്കിയത്. ഇല്ലാത്ത ഗുണഗണങ്ങൾ പെരുപ്പിച്ച പരസ്യങ്ങൾ പത്രം അനുചിതമായി നൽകുകയായിരുന്നു.
മധുഗ്രിറ്റ്, ഐ ഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം മരുന്നുകളുടെ പരസ്യങ്ങളാണ് ജൂലൈ 10ന് മാതൃഭൂമിയും ടൈംസ്‌ഓഫ് ഇന്ത്യയും ഉൾപ്പടെയുള്ള മാധ്യമങ്ങൾ നൽകിയത്.
1954ല ഡിഎംആർ(ഒഎ) നിയമം, 2019 ഉപഭോക്‌തൃസംരക്ഷണ നിയമം തുടങ്ങിയവയുടെ ലംഘനമാണ് പരസ്യങ്ങളെന്ന് പ്രസ്‌കൗൺസിലിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രസ്‌കൗൺസിൽ മാതൃഭൂമി എഡിറ്റർ ഇൻ ചീഫിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകാൻ പാടില്ലെന്ന് പതഞ്‌ജലി മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന ഹരിദ്വാറിലെ ദിവ്യാ ഫാർമസിക്ക് ഉത്തരാഖണ്ഡിലെ സ്‌റ്റേറ്റ് ലൈസൻസിങ്ങ് അതോറിറ്റി നിർദേശം നൽകിയിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ചും കമ്പനി പരസ്യങ്ങൾ നൽകി
ഇതര കമ്പനികൾ
ദിവ്യ ഫാര്‍മസിക്ക് പുറമേ, റേഡിയന്റ് പാരന്‍റേരല്‍സ്, മെര്‍ക്കുറി ലബോറട്ടറീസ്, അലയന്‍സ് ബയോടെക്ക്, കാപ്ടാബ് ബയോടെക്, അഗ്ലോമെഡ്, സീ ലബോറട്ടറീസ്, ഡാഫോഡില്‍സ് ഫാര്‍മ, ജി.എല്‍.എസ്. ഫാര്‍മ, യുനിജുല്‍സ് ലൈഫ് സയന്‍സ്, കണ്‍സപ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ശ്രീ ആനന്ദ് ലൈഫ് സയന്‍സസ്, ഐ.പി.സി.എ. ലബോറട്ടറീസ്, കാഡില ഹെല്‍ത്ത് കെയര്‍, ഡയല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മാക്കുര്‍ ലബോറട്ടറീസ് എന്നീ കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിയും നേപ്പാള്‍ നിരോധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിന് പിന്നാലെ നേപ്പാളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ഔഷധനിര്‍മ്മാണം നടത്തുന്ന 46 കമ്പനികളുടെ ലിസ്റ്റും നേപ്പാള്‍ പുറത്തുവിട്ടിട്ടുണ്ട്.


