കൽപ്പറ്റയിലെ എം പി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് രാഹുൽ എത്തിയത്.
എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരം. തകർത്തത് ജനങ്ങളുടെ ഓഫീസാണ്. എസ്എഫ്ഐയുടേത് ഉത്തരവാദിത്തമില്ലായ്‌മയാണ്. ഓഫീസ് ആക്രമണത്തിൽ ആരോടും ദേഷ്യമില്ല-
രാഹുൽ ഗാന്ധി പ്രതികരിച്ചു
എസ്.എഫ്.ഐ പ്രവർത്തകർ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകർത്ത സംഭവം നിർഭാഗ്യകരമാണ്. തകർപ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർഷകരെ വന്യ ജീവികളിൽനിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയുന്നില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. മാനന്തവാടി ഫയർ ഫോഴ്‌സ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പിന്നീട് വയനാട് കളക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും പങ്കെടുത്തു.
കർഷകരാണ് വികസനത്തിൻ്റെ അടിസ്ഥാനം
കർഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. കർഷകരാണ് രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനം.
കർഷകർക്ക് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. കാർഷിക മേഖലയെ തകർത്തത് കാർഷിക നിയമങ്ങൾ. കർഷകരുടെ ചെറിയ കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെയും അദ്ദേഹം വിമർശിച്ചു. കർഷകരെ വന്യ ജീവികളിൽനിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയുന്നില്ല. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭേദഗതിയിൽ അഭിമാനം കൊള്ളുന്നു. യുപിഐ സർക്കാർ കർഷകന് വേണ്ടിയുണ്ടാക്കിയ നിയമമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
കനത്ത സുരക്ഷ
കണ്ണൂർ എയർപോർട്ടിലെത്തിയ രാഹുലിന്റെ സുരക്ഷയ്ക്ക് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സുരക്ഷ സംഘത്തെ വിന്യസിച്ചു. സിആർപിഎഫിന്റെ സുരക്ഷയ്ക്ക് പുറമെ 500 പൊലീസുകാരെ കൂടി ജില്ലയിൽ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.


