ആര്യാടൻ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.ഒരാഴ്ചയായി ഐസിയുവില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയപള്ളി ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

എഴുപത് വർഷത്തെ രാഷ്ട്രീയ ജീവിതം

എട്ട് തവണ നിലമ്പൂരില്‍നിന്നുള്ള എംഎല്‍എയായിരുന്നു. പതിനൊന്ന് തവണ നിലമ്പൂരില്‍ നിന്ന് ജനവിധി തേടി. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോള്‍ നായനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ മന്ത്രിയായി. 1995-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ – ടൂറിസം വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2005, 2011 വർഷങ്ങളിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായി.

ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ നാല്‌ മന്ത്രിസഭകളില്‍ അംഗമായ കോണ്‍ഗ്രസ് നേതൃത്വനിരയിലെ കരുത്തുറ്റ നേതാവാണ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അവസാനമായി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയത്. 2016-ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. പക്ഷെ കുടുംബ തുടർച്ചാ ശ്രമം പരാജയപ്പെട്ടു.

തൊഴില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുമ്പോള്‍ 1980-ല്‍ സംസ്ഥാനത്ത് തൊഴില്‍ രഹിത പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പിലാക്കിയത് ആര്യാടനായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രശംസ നേടി.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിൻ്റെ സ്ഥിരം വിമർശകനായിരുന്നു. ഇതിന്റെ പേരില്‍ ലീഗില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായി. മലപ്പുറം ജില്ലയിൽ ലീഗിനോട് ഏറ്റുമുട്ടി കോൺഗ്രസ് ശക്തിപ്പെടുത്തി. മത ജാതി വിഭാഗീയതകൾ ഇല്ലാത്ത നേതാവായി അറിയപ്പെട്ടു.

രണ്ടു ജില്ലകളിൽ പ്രസിഡൻ്റ് പദവി

ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935-ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1959-ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായി. 1962-ല്‍ വണ്ടൂരില്‍നിന്നുള്ള കെപിസിസി അംഗമായി. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ 1969-ല്‍ ഡിസിസി പ്രസിഡന്റായി. 1978 മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

1965, 67 കാലത്ത് നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ. കുഞ്ഞാലിയോട് തോറ്റു. 1977-ല്‍ നിലമ്പൂരില്‍നിന്ന് വിജയിച്ചു. പിന്നീട് 1987 മുതല്‍ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1969-ല്‍ കുഞ്ഞാലി വധക്കേസില്‍ പ്രതിയായി ജയില്‍വാസം അനുഷ്ഠിച്ചു. പിന്നീട് ഈ കേസില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഭാര്യ: പി.വി. മറിയുമ്മ, മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി. മരുമക്കള്‍: ഡോ. ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ. ഉമ്മര്‍, സിമി ജലാല്‍.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...