മാറ്റിവെച്ച ആർട്ടിമിസ് ഒന്നിൻ്റെ വിക്ഷേപണം ഇന്ന് നടത്തും. കെന്നഡി സ്‌പേസ് സെന്ററിൽ രാത്രി 11.47 ന് കുതിച്ചുയരും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം മൊഡ്യൂൾ ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നു. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുക്കുകയായിരുന്നു
ഇപ്പോൾ പാവകൾ, അടുത്ത ഘട്ടം മനുഷ്യർ
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമാണ്ഇത്. ഓറയോൺ പേടകത്തെയാണ് ഇത് വഹിക്കുന്നത്.
വിക്ഷേപണം വൈകിയതിനാൽ ഒറയോൺ പേടകത്തിൻ്റെ യാത്രാപദ്ധതിയിലും മാറ്റം വന്നിട്ടുണ്ട്. 42 ദിവസത്തെ യാത്ര 38 ദിവസത്തേക്ക് ചുരുക്കി. ഒക്ടോബർ 11ന് ചന്ദ്രനെ ചുറ്റിയ ശേഷം ഒറയോൺ പേടകം തിരികെ ഭൂമിയിൽ എത്തും.
. പരീക്ഷണദൗത്യമായതിനാൽ തന്നെ ഈ യാത്രയിൽ മനുഷ്യ യാത്രികർ ഉണ്ടാകില്ല. നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകമാണിത്. മൂന്ന് ഡമ്മികളാകും യാത്രക്കാരുടെ സ്ഥാനത്ത് ഉണ്ടാവുക. കാംപോസ്, ഹെൽഗ, സോഹാർ എന്നാണ് ഇവയുടെ പേരുകൾ. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്നലുകളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ 2760 ഡിഗ്രി സെൽഷ്യസ് ചൂട് അതിജീവിക്കണം. മറ്റ് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണം. ഇതിൽ പിഴവ് സംഭവിച്ചാൽ അടുത്ത ദൗത്യങ്ങൾ വീണ്ടും നീട്ടി വയ്‌ക്കും.
ഇത് വിജയിക്കുകയാണെങ്കിൽ മാത്രമേ മനുഷ്യരെ അയക്കുകയുള്ളു എന്നാണ് തീരുമാനം. ഈ ദൗത്യം വിജയിച്ചാൽ അടുത്ത ഘട്ടം 2024ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. 2024ൽ ചന്ദ്രന് ചുറ്റും യാത്രികർ ഭ്രമണം ചെയ്യും. 2025ൽ അടുത്ത ഘട്ടത്തിൽ സ്ത്രീ യാത്രക്കാരെ ഉൾപ്പെടെ ചന്ദ്രോപരിതലത്തിൽ എത്തിക്കാനും നാസ പദ്ധതി ഇടുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള യാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവുമാണ് യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവ് വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യ ദൗത്യത്തിന് 400 കോടി യുഎസ് ഡോളറോളം ചെലവ് വരുന്നുണ്ട്.


