മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും ചുറ്റുപാടുകളേയും വിലയിരുത്തിക്കൊണ്ട് തയാറാക്കുന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴ്ന്നു. 180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യൻ മാധ്യമങ്ങൾ നേരിടുന്ന ജനാധിപത്യ പ്രതിസന്ധി ചൂണ്ടി കാണിക്കുന്നത്.
ഇന്ത്യയുടെ സ്ഥാനം 8 പോയിന്റുകള്‍ കൂടി താഴ്ന്നത്. മുന്‍പ് ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്.
2021ലെ റിപ്പോര്‍ട്ട് ഇന്ത്യയെ തീരെ മാധ്യമസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലൊന്നായും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായും വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം മാധ്യമങ്ങളേയും മുകേഷ് അംബാനി അടക്കമുള്ള ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് പ്രധാനമായും റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകലും പരിഗണിക്കപ്പെട്ടു.
സൂചികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇറാന്‍, എറിട്രിയ തുടങ്ങിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.