ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15 ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന 16-ാം കോപ്സ് കമാൻഡർ തല യോഗത്തിലാണ് സേനാ പിന്മാറ്റത്തിന് ധാരണയായത്.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സൈനിക പിന്മാറ്റം. ഉഭയകക്ഷിബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യ, ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്മാറ്റം ആവശ്യമാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യ നിലപാടറിയിച്ചിരുന്നു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വർഷങ്ങൾക്കിടയിൽ പല തവണ ചർച്ച നടത്തിയിരുന്നു.


