മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച വ്യത്യസ്ത മത്സരങ്ങളിലായി ഇറങ്ങുന്നത്.
മൊറോക്കോ-ക്രൊയേഷ്യ വൈകീട്ട് 3.30
2018 ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യ 3.30 ന് ആഫ്രിക്കന്‍ ശക്തിയായ മൊറോക്കയെ നേരിടും. അപ്രതീക്ഷിത കുതിപ്പിൻ്റെ ചരിത്രമുണ്ട് ക്രൊയേഷ്യയ്ക്ക്. നായകനും പ്ലേമേക്കറുമായ ലൂക്ക മോഡ്രിച്ച് കിടുവാണ്. ഫിനിഷിങ്ങിൽ മികവ് കുറവാണെന്ന വിലയിരുത്തലുണ്ട്.
ജര്‍മനി-ജപ്പാന്‍ വൈകീട്ട് 6.30
ലോകകകപ്പ് പോലെയുള്ള വലിയവേദികളില്‍ സ്ഥിരതയോടെ കളിക്കാന്‍ ജർമനിക്ക് കഴിയാറുണ്ട്. എതിരാളി ജപ്പാനാണ്. വൈകീട്ട് 6.30-നാണ് മത്സരം. അവസാനം കളിച്ച ആറു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജര്‍മനി ജയിച്ചത്. കുറച്ചു കാലമായി ജര്‍മനിയുടെ പ്രകടനം അത്ര മികച്ചതല്ല.
യുവതാരങ്ങളായ ജമാല്‍ മുസിയാള, സെര്‍ജി നാബ്രി, ലിറോയ് സാനെ എന്നിവരുടെ കളി പൊളിയാണ്. തോമസ് മുള്ളറെ ഏക സ്ട്രൈക്കറുടെ റോളില്‍ കളിപ്പിച്ചേക്കും. നാബ്രിയും സാനെയും വിങ്ങുകളില്‍ വരും. മുസിയാള അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലാകും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ജോഷ്വ കിമ്മിച്ച്, ലിയോണ്‍ ഗൊരെറ്റ്സ്‌ക എന്നിവരാകും.
സ്‌പെയിന്‍-കോസ്റ്ററീക്ക രാത്രി 9.30
യുവതാരങ്ങളുടെ കാണാനുള്ള അവസരമാണ് സ്പെയിൻ ഒരുക്കുന്നത്. സ്‌പെയിനിന് കോസ്റ്ററീക്കയാണ് എതിരാളി. മത്സരം രാത്രി 9.30-ന്. പെഡ്രിയും ഗവിയും ബുസ്‌കെറ്റ്സും കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. പൊസഷന്‍ ഫുട്ബോളിന്റെ വക്താക്കളാണ് ടീം. അല്‍വാരോ മൊറാട്ട, ഫെറാന്‍ ടോറസ്, നിക്കോ വില്യംസ് കൂട്ടുകെട്ട് ഇടിവെട്ടാണ്.
ബെല്‍ജിയം-കാനഡ രാത്രി 12.30
ബെല്‍ജിയത്തിന്റെ സുവര്‍ണനിരയ്ക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് ഇത്തവണത്തേത്. രാത്രി 12.30-നാണ് കാനഡയുമായുള്ള മത്സരം. താരസമ്പന്നമാണ് ബെല്‍ജിയം. 3-4-2-1 ശൈലിയിലാണ് ടീം കളിക്കുക. പരിക്കേറ്റ റൊമേലു ലുക്കാക്കുവിന് പകരം മിച്ചി ബാത്സുവായ് ഏക സ്ട്രൈക്കറാകും. കെവിന്‍ ഡിബ്രുയ്നും ഇഡന്‍ ഹസാര്‍ഡും തൊട്ടുപിന്നില്‍ കളിക്കും. യാനിക് കറാസ്‌കോ, അക്സല്‍ വിറ്റ്സല്‍, യൂറി ടിലെമാന്‍സ്, തോമസ് മ്യൂനിര്‍ എന്നിവര്‍ മധ്യനിരയിലുണ്ടാകും.