കോവിഡ് കാലത്ത് നഷ്ടം പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് മേൽ ചുമത്തിയ അധിക ഭാരം പിൻവലിക്കാൻ ഒരുങ്ങി ഇലക്ട്രോണിക് കമ്പനികൾ. വിപണിയിലെ മാന്ദ്യവും വിട്ടുനിൽക്കലും ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് അധിക ചിലവകൾ കുറഞ്ഞിട്ടും വിലനിലവാരത്തിൽ കുറവ് വരുത്തിയിരുന്നില്ല. ഇപ്പോൾ വിപണി നഷ്ടമാവുമോ എന്ന ആശങ്കയിലാണ് വിലക്കുറവിൻ്റെ തന്ത്രവുമായി എത്തുന്നത്.
ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ വിലയും ഫാക്ടറികളിലേയ്ക്കുള്ള ചരക്ക് നീക്കത്തിനുള്ള ലോജിസ്റ്റിക്സ് ചെലവും കുത്തനെ കുറഞ്ഞിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ചിലവുകൾ ഉയർന്നത് ഉപഭോക്താവിനു മേൽ ഭാരമായി തീരുകയായിരുന്നു. ഇതാണ് പിൻവലിക്കേണ്ടി വരുന്നത്.
ഒരു വര്‍ഷത്തോളമായി താഴ്ന്നു നില്‍ക്കുന്ന ഡിമാന്‍ഡ് വര്‍ധിപ്പിക്കാനായി ദീപാവലി ഉത്സവ സീസണില്‍ വില കുറച്ച് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. നിര്‍മാണ ചെലവില്‍ കുറവുണ്ടായതോടെ ഉപഭോക്തൃ ഉത്പന്ന കമ്പനികളുടെ ലാഭം ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
വാങ്ങാൻ ആളില്ല
പണപ്പെരുപ്പം, പലിശ വര്‍ധന, ഐടി മേഖലയിലെ തൊഴില്‍ നഷ്ടം എന്നിവ മൂലം ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനയില്‍ ഇടിവുണ്ടായി. വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി ഇന്ത്യ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 16 ശതമാനമാണ് കുറവുണ്ടായത്. ഇതാണ് വിപണിയിലേക്ക് തിരിച്ചു വരാൻ വില കുറയ്ക്കുക എന്ന തന്ത്രത്തിലേക്ക് എത്തിക്കുന്നത്.
കപ്പലിൽ കയറ്റാൻ മാത്രം ചരക്കില്ല
കോവിഡും അതിർത്തി പ്രശ്നങ്ങളും കാരണം ചൈനയില്‍നിന്ന് കണ്ടെയ്‌നര്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ ചെലവ് 8,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ പ്രശ്നങ്ങൾ ഒതുങ്ങിയതോടെ 800-1000 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴുന്നു. ഇപ്പോൾ ഡിമാന്റ് ഇടിഞ്ഞതിനാല്‍ കണ്ടെയ്‌നറുകള്‍ നിറയാത്ത സാഹചര്യമാണ്.
വിപണിയില്‍ ലിസ്റ്റ് ചെയ്ത ഡിക്‌സണ്‍ ടെക്‌നോളജീസ്, ഹാവെല്‍സ്, ബ്ലൂ സ്റ്റാര്‍ എന്നീ കമ്പനികള്‍ ഈവര്‍ഷം അധിക ലാഭമുണ്ടാകുമെന്ന് കഴിഞ്ഞ പാദത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ടെലിവിഷന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ടതും വിലകൂടിയതുമായ ഓപ്പണ്‍ സെല്‍(പാനല്‍) വിലയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
ഉല്പാദനം എത്ര കുറയ്ക്കും
കുറഞ്ഞ ഡിമാന്റും വിലയിടിവുംമൂലം ആഗോളതലത്തില്‍ ചിപ്പ് കമ്പനികള്‍ കഴിഞ്ഞ പാദത്തില്‍ റെക്കോഡ് നഷ്ടമാണ് രേഖപ്പെടുത്തിയത്. ലോകത്തെതന്നെ ഏറ്റവും വലിയ ചിപ് നിര്‍മാതാക്കളായ സാംസങിന്റെ പ്രവര്‍ത്തന ഫലത്തില്‍ കഴിഞ്ഞ പാദത്തില്‍ 95 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 14 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ലാഭമാണ് ഈ കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. തുടര്‍ച്ചയായി ചിപ്പ് വിലയില്‍ ഇടിവുണ്ടായതോടെ കമ്പനികള്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്തു.


