മദ്യത്തിന് പത്തുശതമാനംവരെ വില കൂടുമെന്നുറപ്പായി. സ്പിരിറ്റിന് 30 ശതമാനം വിലകൂടിയ സാഹചര്യത്തിൽ മദ്യത്തിനു വിലകൂട്ടണമെന്ന നിർബന്ധത്തിലാണ് ഡിസ്റ്റിലറികൾ. വിരോധമില്ലെന്നു സർക്കാരിനെ ബിവറേജസ് കോർപ്പറേഷൻ അറിയിച്ചതോടെ വിലവർധന നടപ്പാക്കുകയാണ്. ഏറ്റവും അധികം വിറ്റു പോകുന്ന ബ്രാൻ്റുകൾക്ക് ഇതുവഴി 60 മുതൽ 90 വരെ രൂപ വർധിച്ചേക്കും.
സർക്കാർ നേരിട്ട് ഉത്പാദിപ്പിച്ചു നൽകുന്ന ജവാൻ മദ്യത്തിനും വില കൂട്ടും. സ്പിരിറ്റുവില കൂടിയതോടെ ഒരുലിറ്റർ ജവാൻ റം മൂന്നര രൂപ നഷ്ടത്തിലാണു വിൽക്കുന്നത് എന്നാണ് അവകാശ വാദം. ജവാന്റെ വില വർധനയ്ക്കൊപ്പം സ്വകാര്യ കമ്പനികളുടെ മദ്യത്തിനും വില കൂട്ടിക്കൊടുക്കാനാണ് സർക്കാർ ശ്രമം.
എന്തു വില കൊടുത്തും മദ്യം വാങ്ങും എന്ന കണ്ടെത്തലാണ് ഇപ്പോഴുള്ളത്. വില കുറഞ്ഞ ബ്രാൻ്റുകൾ ഇല്ലാതായപ്പോൾ ബിവറിജസ് കോർപ്പറേഷന് കച്ചവടം വർധിക്കയാണുണ്ടായത്.
മദ്യത്തിനു വിലകൂട്ടണമെന്നാശ്യപ്പെട്ട് ഡിസ്റ്റിലറികൾ സർക്കാരിനു നോട്ടീസ് നൽകിയിരുന്നെങ്കിലും വിലകൂട്ടാൻ തയ്യാറായിരുന്നില്ല. തുടർന്നു പ്രമുഖ കമ്പനികൾ മദ്യവിതരണം കുറച്ചു. അതോടെ ചില്ലറ വിൽപ്പനശാലകളിൽ ജീവനക്കാരും മദ്യം വാങ്ങാനെത്തുന്നവരും തമ്മിൽ വഴക്കും പതിവായി. ലിറ്ററിന് 800 രൂപയിൽ താഴെയുള്ള മദ്യംകിട്ടാത്ത അവസ്ഥയായതോടെ അത്യാവശ്യക്കാർ വിലകൂടിയ മദ്യംവാങ്ങാൻ തുടങ്ങി. അത് ബിവറേജസ് കോർപ്പറേഷനു നേട്ടമായി. കഴിഞ്ഞമാസം 450 കോടി രൂപയോളം കൂടുതൽ ലഭിച്ചു.
800 രൂപയിൽ താഴെയുള്ള മദ്യംവിൽക്കുന്നതിലൂടെ ആകെയുള്ളതിന്റെ 40 ശതാനം വരുമാനമാണ് ബിവറേജസ് കോർപ്പറേഷനു ലഭിക്കാറുള്ളത്. 750 മില്ലിക്ക് 800-നും 1200-നും ഇടയിൽ വിലയുള്ള മദ്യ ബ്രാൻ്റുകളാണ് ഏറ്റവും അധികം ചിലവഴിയുന്നത്.


