ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് കൊണ്ടാണ് അഭിമാന നേട്ടം. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.
ചാങ്തെ ബാക്ക് ഹീല്‍ ചെയ്തു നല്‍കിയ പന്താണ് നിഖില്‍ പൂജാരി ബോക്സില്‍ സുനില്‍ ഛേത്രിക്ക് കൊടുത്തത്. ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കാവുന്ന ഗോളാണ്. ഛേത്രിയാണ് രണ്ടാമത്തെ ഗോളിന്റെ ശില്‍പി. ഛേത്രി നല്‍കിയ പന്ത് മഹേഷ് സിങ് പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചെങ്കിലും ഗോളി തടഞ്ഞിട്ടു. റീബൗണ്ട് കിട്ടിയ ചാങ്തെ മനോഹരമായി ഫിനിഷ് ചെയ്തു.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ആയിരുന്നു ഹീറോ ഇന്റര്‍കോണ്‍ഡിനെന്റല്‍ കപ്പ് മത്സരം അരങ്ങേറിയത്.
സുനില്‍ ഛേത്രിയെ ഒന്നാം പകുതിയില്‍ തന്നെ ഇറക്കിയ ഇന്ത്യ നിരന്തരം ആക്രമിച്ചു കളിച്ചു. സഹലും ആഷിഖും മുന്നേറ്റ നിരയിൽ നിഞ്ഞു. എങ്കിലും ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴി തുറന്നു കിട്ടിയില്ല. പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. ജിംഗനും ഗോളി ഗുര്‍പ്രീതുമാണ് കോട്ട കെട്ടി ഒന്നാം പകുതിയില്‍ ഇന്ത്യയെ കാത്തത്. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.


