സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് തീരുമാനമായി. വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല.
തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനാലാണ് പുനഃസംഘടന പരിഗണിച്ചത്.
എം.വി ഗോവിന്ദന് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാണോ എംബി രാജേഷ് കൈകാര്യം ചെയ്യുകയെന്ന കാര്യത്തില്‍ ചർച്ച തുടരുകയാണ്.
എം ബി രാജോഷ് 2009, 2014 വര്‍ഷങ്ങളില്‍ പാലക്കാട് നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2019ല്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021ല്‍ നിയമസഭയിലേക്കുള്ള കന്നിയംഗത്തില്‍ തന്നെ കോണ്‍ഗ്രസിലെ വി.ടി ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
ഇപ്പോൾ പാലക്കാട് തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമാണ്. 51കാരനായ എംബി രാജേഷ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ നിയമസഭാ സ്പീക്കറാക്കാനും തീരുമാനിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഷംസീര്‍ ഇത് രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ ആദ്യ യൂണിയന് ചെയര്‍മാനായിരുന്നു.
പൊന്നാനി എംഎല്‍എ നന്ദകുമാര്‍ ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു, എംബി രാജേഷ്, എഎന്‍ ഷംസീര്‍ എന്നീ നാല് പേരുകളിലേക്കാണ് ചര്‍ച്ചയെത്തിയത്. ഇതില്‍ നിന്നാണ് രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ തീരുമാനിച്ചത്.
സജി ചെറിയാന് രാജിവെച്ചൊഴിഞ്ഞതിന് പകരം തത്കാലം പുതിയ മന്ത്രിയെ നിയമിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ വിഭജിച്ച് നിലവില്‍ വി അബ്ദുറഹ്മാന്, വിഎന്‍ വാസവന്, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.


