മുന്‍ ആരോഗ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ.കെ.ശൈലജയ്ക്ക് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത് സ്വീകരിക്കുന്നത് പാർട്ടി വിലക്കി. സിപിഎം. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് പുരസ്‌കാരം സ്വീകരിക്കുന്നതിന് എതിരെ നിലപാട് എടുത്തത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തന മികവും പരിഗണിച്ചാണ് ശൈലജയെ അവാര്‍ഡിന് തിരെഞ്ഞെടുത്തത്. അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ മാഗ്‌സസെ ഫൗണ്ടേഷനെഅറിയിച്ചിരിക്കയാണ്.
വ്യക്തിഗത നേട്ടമോ പുരസ്കാരത്തിൻ്റെ പേരോ എന്താണ് തടസം
ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മാഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ഫൗണ്ടേഷന്‍ ശൈലജയെ അറിയിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കാനുള്ള അവരുടെ താല്പര്യം ഫൗണ്ടേഷന്‍ ആരായുകയും ചെയ്തിരുന്നു.
പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ ശൈലജ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് പാർട്ടി നിലപാട്.
കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരേ പ്രവര്‍ത്തിച്ചയാളുടെ പേരിലുള്ള പുരസ്‌കാരം വാങ്ങുന്നത് അനുചിതമാണെന്നും പാര്‍ട്ടി വിലയിരുത്തലുണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
നിപയ്ക്കും കോവിഡ് മഹാമാരിയ്ക്കും എതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത്.
വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം പരസ്യമായ നിലപാട് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.