എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെന്ന് കണ്ടെത്തി മഹാരാഷ്ട്ര എടിഎസ് പിടികൂടിയ പ്രതി ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച പുലര്‍ച്ചയോടെ കേരളത്തിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പോലീസ് സംഘം കര്‍ണാട വഴി റോഡ് മാർഗ്ഗമാണ് എത്തുന്നത്.
കേരളത്തില്‍ നിന്ന് രാത്രി 9.30ന് ആക്രമണം നടത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം. വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് ബുധനാഴ്ച രാവിലെ ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വച്ചായിരുന്നു മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്.
റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം. ട്രെയിനില്‍വെച്ച് പ്രതിയെ കണ്ട ദൃക്സാക്ഷിയുടെ സഹായത്തോടെ ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസംയുപിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ പിടിയിലായത്.
ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം. മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.
തങ്ങളുടെ ചോദ്യം ചെയ്യലില്‍ ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് പത്രകുറിപ്പിലൂടെ അറിയിച്ചതിനെ തുടർന്നാണ് കേരള പൊലീസ് എത്തിയത്. ഇയാൾ കുറ്റ കുൃത്യം ചെയ്ത ശേഷം പ്രകടമായ ലക്ഷണങ്ങളോടെ എങ്ങിനെ ഇത്രയും ദൂരം സഞ്ചരിച്ചു എന്നത് വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ കാരണവും കേസ് സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് ചോദ്യ ചെയ്യലിന് ശേഷമാവും അറിവാകുക.


