മഹാരാജാസ് കോളിജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ളവർക്ക് എതിരെ പൊലീസ് കേസ്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കോഴ്സ് കോ-ഓർഡിനേറ്റർ, മാധ്യമപ്രവർത്തക എന്നിവരടക്കം അഞ്ചുപേർക്കെതിരേ ഗൂഢാലോചനാ കേസാണ് എടുത്തിരിക്കുന്നത്.
മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയുമാണ്. മഹാരാജാസിലെ വിദ്യാർഥി സി.എ. ഫാസിലാണ് കേസിലെ നാലാം പ്രതി. ഇവർക്കുപുറമെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയാണ്.
കോഴ്സ് കോ-ഓർഡിനേറ്ററും പ്രിൻസിപ്പലും ചേർന്ന് ആർഷോയെ അപകീർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത് വിദ്യ എന്ന പൂർവ വിദ്യാർത്ഥി വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വാർത്ത ചെയ്യുന്നതിനിടെ ഉണ്ടായി ഒരു പരാമർശമാണ്. അതിൻ്റെ ഒടുവിൽ ഒരു കെ എസ് യു പ്രവർത്തകൻ്റെ ബൈറ്റിൽ അയാളാണ് ആർഷോക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അത് ഒരു ആരോപണമായി തന്നെയാണ് അഖില പ്രസൻ്റ് ചെയ്യ്തത് എന്നാണ് മാധ്യമ മേഖലയിൽ നിന്നുള്ള വിശദീകരണം


