എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കി.
ഹര്‍ജിക്കാരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഹര്‍ജിക്കാര്‍ക്ക് നല്‍കിയ ഹൈക്കോടതി ഇതിനായി രണ്ടാഴ്ചവരെയാണ് സമയം നല്‍കിയത്. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും
വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.


