എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവിൽപ്പോയത്. പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു.
എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിൻ കാറിൽ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നൽകിയ സ്കൂട്ടറാണ് പിന്നീട് എ.കെ.ജി സെൻററിലെക്കെത്താൻ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിൻ തിരികെ വരുന്നതുവരെ സുഹൃത്ത് കാറിൽ കാത്തിരിക്കുകയും ചെയ്തു.ജിതിൻ്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
വനിതാ നേതാവിനെ കേസിൽ സാക്ഷിയാക്കാനാണ് നീക്കം. എന്നാൽ, ഗൂഢാലോചനയിലും ആക്രമണമത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതി ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണ്ണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. ഡിയോ സ്‌കൂട്ടർ, പ്രതി ധരിച്ചിരുന്ന ടി ഷർട്ട്,ഷൂ എന്നിവയാണ് പ്രധാന തെളിവുകൾ. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്ന മറ്റു രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായും അന്വേഷണം ഊർജിതമാക്കി.


