2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് മത്സരം.
പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും വേദിയാവുന്നത്. ഇന്ത്യയിൽ മാത്രമായ് നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണ്. മുൻപ് 1987, 1996, 2011 ലോകകപ്പുകളിൽ ഇന്ത്യയ്ക്കൊപ്പം അയൽരാജ്യങ്ങളും വേദിയൊരുക്കിയിരുന്നു. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലുമാണ് മത്സരങ്ങളുടെ തൽസമയ സംപ്രേഷണം.
ഒരു മത്സരം മാത്രമുള്ള ദിവസങ്ങളിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 2 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. രണ്ടു മത്സരമുള്ള ദിവസങ്ങളിൽ ആദ്യമത്സരം രാവിലെ 10.30ന് തുടങ്ങും.
കേരളത്തിൽ പരിശീലന മത്സരങ്ങൾ മാത്രം
തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങള്‍ നടക്കും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങള്‍ നടക്കുന്നത്.
ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനും നവംബര്‍ 19 ന് നടക്കുന്ന ഫൈനലിനും ഗുജറാത്താണ് വേദി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാവും. ആകെ 10 വേദികളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ലഖ്നൗ, പുണെ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അതില്‍ ഹൈദരാബാദ് പരിശീലന മത്സരങ്ങള്‍ക്കും വേദിയാകും.
ഇനിയും വരാനുണ്ട് രണ്ട് ടീമുകൾ
ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. അതില്‍ എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒന്‍പത് ടീമുകളുമായി റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.
ഇന്ത്യ-പാകിസ്താന് പോരാട്ടം ഒക്ടോബര്‍ 15 ന് നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റൗണ്ട് റോബിന് പോരാട്ടങ്ങള്‍ നവംബര്‍ 12 ന് അവസാനിക്കും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലും നടക്കും.
അവസാനമായി 2011-ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്നാണ് ഇന്ത്യ കിരീടം നേടിയത്.

ഇന്ത്യ 18 റൺസിന് തോറ്റ കളി
ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളെത്തി. മുൻ ചാമ്പ്യൻമാരായ ശ്രീലങ്കയും വെസ്റ്റിൻഡീസും യോഗ്യത കളിക്കുന്നു. മത്സരക്രമം 2019ലേതിന് സമാനമാണ്. 10 ടീമുകളും പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് നേടുന്ന ആദ്യ നാല് ടീമുകൾ സെമിയിലേക്ക്. നവംബർ 15ന് മുംബൈയിലാണ് ആദ്യ സെമി. രണ്ടാംസെമി 16ന് കൊൽക്കത്തയിൽ നടക്കും. ചെന്നൈ സെമി വേദിയുടെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും മഴസാധ്യത കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. സെമി മത്സരങ്ങൾക്കും ഫൈനലിനും പകരംദിനമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ സെമിയിലായിരുന്നു ഇന്ത്യയുടെ തോൽവി. മഴ തടസ്സപ്പെടുത്തിയ കളിയിൽ ന്യൂസിലൻഡിനോട് 18 റണ്ണിനാണ് തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും പോയിന്റ് നേടിയ ടീം മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യൻ ടീമായിരുന്നു.
ഇന്ത്യൻ സ്വപ്നം
ഇന്ത്യ മൂന്നാംതവണയാണ് ലോകകപ്പിന് വേദിയാകുന്നത്. 2011ൽ അവസാനമായി വേദിയായപ്പോൾ കിരീടം കൊണ്ടായിരുന്നു ആഘോഷം. ധോണി നയിച്ച ടീം ശ്രീലങ്കയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി. ഇക്കുറിയും ഇന്ത്യ കിരീടം സ്വപ്നം കാണുന്നു. രോഹിതിനും കോഹ്ലിക്കുമെല്ലാം ഇത് അവസാന ലോകകപ്പായിരിക്കും.
ഓസീസ്, പാകിസ്ഥാൻ ടീമുകളാണ് സമീപകാലത്ത് ഏറ്റവും മികച്ച കളി പുറത്തെടുക്കുന്ന ടീമുകൾ. ഓസീസ് ഒന്നാംറാങ്കിലും പാകിസ്ഥാൻ രണ്ടാം റാങ്കിലുമാണ്. ഇന്ത്യ പട്ടികയിൽ മൂന്നാമതും.
അതേസമയം, രണ്ടുതവണ ചാമ്പ്യൻമാരായ വിൻഡീസിന്റെ സ്ഥിതി ആശാവഹമല്ല. സൂപ്പർ സിക്സിലേക്ക് യോഗ്യത നേടിയെങ്കിലും ലോകകപ്പ് യോഗ്യത ഉറപ്പില്ല. യോഗ്യതാ റൗണ്ട് ആദ്യഘട്ട മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു. ശ്രീലങ്ക നാല് കളിയും ജയിച്ചാണ് സൂപ്പർ സിക്സിലേക്ക് മുന്നേറിയത്.
46 ദിവസം 48 കളി
ലോകകപ്പിലാകെ 46 ദിവസം 48 കളികളാണ്. ആറുദിവസംമാത്രമാണ് രണ്ടു കളി. രാവിലെ 10.30നും രണ്ടിനുമാണ് മത്സരങ്ങൾ. ബാക്കിയെല്ലാ ദിവസവും ഒറ്റക്കളി പകൽ രണ്ടിനാണ്. ഉദ്ഘാടനമത്സരവും സെമിയും ഫൈനലുമെല്ലാം ഇതേസമയത്ത് തുടങ്ങും. ഒക്ടോബർ 7, 14, 21, 28, നവംബർ 4, 12 ദിവസങ്ങളിലാണ് ടൂർണമെന്റിലെ രണ്ടു മത്സരങ്ങൾ.
പാക്കിസ്ഥാൻ കളിക്കുമോ
ഇന്ത്യയിൽ ലോകകപ്പ് കളിക്കുന്നതിന് പാകിസ്ഥാൻ സർക്കാരിന്റെ അനുമതി കാത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). അനുമതി ലഭിച്ചാൽമാത്രമേ ലോകകപ്പ് കളിക്കുന്ന കാര്യം പിസിബി ഉറപ്പിക്കുകയുള്ളൂ. അതേസമയം, പാകിസ്ഥാൻ കളിക്കുമെന്ന കാര്യത്തിൽ ഐസിസിയും ബിസിസിഐയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാകിസ്ഥാൻ ഉറപ്പായും ഇന്ത്യയിൽ കളിക്കാനെത്തുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
രണ്ടാഴ്ചമുമ്പ് പിസിബി ഐസിസിയോട് ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. നിലവിലെ വേദികളെ സംബന്ധിച്ചായിരുന്നു അത്. ഒക്ടോബർ 15ന് ഇന്ത്യയുമായുള്ള കളി നടക്കുന്ന വേദി മാറ്റണമെന്നാണ് പ്രധാന ആവശ്യം. അഹമ്മദാബാദാണ് വേദി. പകരം ചെന്നൈയോ ബംഗളൂരുവോ വേണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ ടീമുകൾക്കെതിരായ മത്സരങ്ങളുടെ വേദിയും മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും ഐസിസി പരിഗണിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാൻ സെമിയിൽ എത്തുകയാണെങ്കിൽ ആ മത്സരം കൊൽക്കത്തയിലായിരിക്കും നടക്കുക. ആകെ അഞ്ച് വേദികളിലാണ് ലീഗ് ഘട്ടത്തിൽ പാകിസ്ഥാൻ കളിക്കുക. അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയാണ് ആ വേദികൾ. ഒക്ടോബർ ആറിന് യോഗ്യതാടീമുമായാണ് അവരുടെ ആദ്യകളി.


