ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ കടുത്ത വിമർശനവും പരിഹാസവുമായി സിഐടിയു . വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെടുമെന്ന് എ കെ ബാലൻ പറഞ്ഞു. എന്നാൽ കാര്യമറിയാതെയാണ് എ.കെ ബാലൻ ഉൾപ്പടെ വിമർശിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെൻ്റിൻ്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ല എന്നും എകെ ബാലൻ പറഞ്ഞു. ജീവനക്കാരെ CITU വിനും സർക്കാരിനും എതിരാക്കുകയെന്നത് മാനേജ്മെൻ്റിൻ്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തത വരുത്തുക മാത്രമാണ് ചെയ്തത്- മന്ത്രി
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവിനെ ഗതാഗതമന്ത്രി ആൻറണി രാജു ന്യായീകരിച്ചതോടെയാണ് സിഐടിയുവിൻറെ പ്രതിഷേധവും പ്രതികരണവും. മാനേജ്മെൻറ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും വേതാളത്തെ ചുമക്കലാവരുത് മന്ത്രിയുടെ പണിയെന്നും സിഐടിയു പരിഹസിച്ചു.സിഎംഡിയുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. അതേസമയം ഉത്തരവിറക്കിയത് മാനേജ്മെൻറാണെന്നും, താൻ അതിൽ വ്യക്തത വരുത്തുകയാണ് ചെയ്തതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.


