ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുമാണ് രണ്ട്, മൂന്ന് വിക്കറ്റുകളായി പുറത്തായത്. മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ഇഫ്തിക്കാർ അഹ്മദ് പിടികൂടുകയായിരുന്നു. ഓവറിലെ നാലാം പന്തിൽ രോഹിത് ഒരു സിക്സർ നേടിയിരുന്നു. 18 പന്തുകളിൽ 12 റൺസെടുത്താണ് ഇന്ത്യൻ നായകൻ മടങ്ങിയത്. 10ആം ഓവറിലെ ഒന്നാം പന്തിൽ നവാസിനെതിരെ തന്നെ സിക്സറിനു ശ്രമിച്ച് കോലിയും മടങ്ങി. 34 പന്തുകളിൽ 3 ബൗണ്ടറിയും ഒരു സിക്സറും സഹിതം 35 റൺസെടുത്ത കോലിയെയും ഇഫ്തിക്കാർ അഹ്മദാണ് പിടികൂടിയത്.
ഓപ്പണർ കെഎൽ രാഹുലാണ് ആദ്യം മടങ്ങിയത്. നസീം ഷാ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ കെഎൽ രാഹുൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. നസീം ഷായുടെ കന്നി ടി-20 വിക്കറ്റാണ് ഇത്. ഓവറിൽ ഇന്ത്യ രാഹുലിനെ നഷ്ടപ്പെടുത്തി 3 റൺസ് നേടി. ഷഹീൻ അഫ്രീദിയുടെ അഭാവത്തിൽ തകർപ്പൻ ബൗളിംഗാണ് നസീം ഷാ കാഴ്ചവച്ചത്. ഓവറിൽ കോലിയുടെ എഡ്ജ് കണ്ടെത്താൻ സാധിച്ച നസീമിന് രോഹിതിനെ വിറപ്പിക്കാനും സാധിച്ചു.