‘ദ കേരള സ്റ്റോറി’ വിവാദത്തില്‍ പഴയ ട്വീറ്റുകൾ പ്രചരിപ്പിച്ചതിനെതിരെ പ്രതികരണവുമായി ശശി തരൂര്‍ എം.പി. സിനിമയുടെ ഉള്ളടക്കത്തെ എതിര്‍ത്ത ശശി തരൂരിൻ്റെ നിലപാടിൽ രോഷാകുലരായി അദ്ദേഹത്തിന്റെ 2021 ലെ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം.
‘ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയാകാം. പക്ഷേ, ഞങ്ങളുടെ കേരളത്തിന്റെ കഥ ഇതല്ല’ എന്ന പരാമര്‍ശത്തോടെ കേരള സ്റ്റോറി എന്ന സിനിമയുടെ രാഷ്ട്രീയ ശ്രമത്തെ തരൂർ വിമർശിച്ചിരുന്നു. ഇതാണ് പഴയ ട്വീറ്റ് ഉയർത്തി പ്രതിരോധിക്കാൻ ശ്രമിച്ചത്.
. ഭര്‍ത്താക്കന്‍മാരുടെ പ്രേരണയാല്‍ അഫ്ഗാനിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ മൂന്ന് പെണ്‍കുട്ടികളുടെ അമ്മമാർ തന്നെ സമീപിച്ചുവെന്നും ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി കൂടികാഴ്ച നടത്തുമെന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
യാഥാർത്ഥ്യം വളച്ചൊടിക്കുന്നതാണ് എതിർക്കപ്പെടുന്നത് – തരൂർ
മൗലികവാദത്തിലെത്തിയ പെണ്‍മക്കളെക്കുറിച്ചുള്ള ആധിയുമായി മൂന്ന് അമ്മമാര്‍ തന്നെ സമീപിച്ചിരുന്നു. നാലാമത് ഒരു കേസിനെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ മക്കളെക്കുറിച്ചുള്ള ആശങ്കകളും താന്‍ പുറത്തുപറഞ്ഞു. എന്നാല്‍ ഈ നാല് കേസുകള്‍ സിനിമാപ്രവര്‍ത്തകരുടെ 32,000 കേസുകള്‍ എന്ന അവകാശ വാദത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. ഇന്ത്യന്‍ ഏജന്‍സികളുടെയും പാശ്ചാത്യ ഏജന്‍സികളുടെയും കണക്ക് പ്രകാരം ഐസിസിലുള്ള ഇന്ത്യക്കാരുടെ എണ്ണം മൂന്നക്കം പോലും എത്തുന്നില്ലെന്നും യാഥാര്‍ഥ്യം വളച്ചൊടിക്കുന്നതിനാലാണ് എതിര്‍ക്കപ്പെടുന്നതെന്നും തരൂര്‍ കുറിച്ചു.
സിനിമയുടെ ട്രെയ്‌ലറിന് താഴെ നല്‍കിയിരിക്കുന്ന വിവരണം നിര്‍മാതാക്കാള്‍ക്ക് തിരുത്തേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്നാണ് ഇപ്പോള്‍ യാഥാർത്ഥ്യം പറഞ്ഞിരിക്കുന്നത്. 32000 പെണ്‍കുട്ടികള്‍ എന്ന വ്യാജ പ്രചാരണം പൊളിഞ്ഞതോടെയാണ് ഇത്.
കേരളത്തില്‍നിന്ന് കാണാതായ മൂന്നു പെൺകുട്ടികളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവിധ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തകരും ചിത്രത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി വിപുല്‍ ഷായാണ് നിര്‍മിച്ചിരിക്കുന്നത്. മെയ് 5 ന് ചിത്രം വിവിധാ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


