പാറേച്ചാല്‍ പാലത്തിനടുത്ത് പുത്തനാര്‍തോട്ടില്‍ വീണ കാറില്‍നിന്ന് പിഞ്ചുകുഞ്ഞടക്കം നാലുപേരെ നാട്ടുകാർ രക്ഷിച്ചു. ഉച്ചത്തിലുള്ള കരച്ചിലും കാറിൻ്റെ ഹെഡ് ലൈറ്റും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതാണ് ദുരന്തത്തിൽ നിന്നും രക്ഷയായത്.
ചെറുതോണി മരിയാപുരത്തിന് സമീപത്തും സമാനമായ അപകടം ഉണ്ടായി. ചെറുതോണി സ്വദേശിയായ യുവതി ഓടിച്ച കാർ രാത്രിയില്‍ അപകടത്തില്‍പ്പെട്ടു. പുഴയിലേക്ക് വീണ ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
നാലംഗ കുടുംബത്തിന് നാട്ടുകാർ തുണയായി
വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് എറണാകുളത്തുനിന്നു പത്തനംതിട്ട കുമ്പനാട്ടേക്ക് പോകുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കുമ്പനാട് ഞാലിപ്പറമ്പില്‍ ഡോ. സോണിയ ജെറി(34), അമ്മ ശോശാമ്മ(71), ബന്ധു അനീഷ്(21), സോണിയയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബോട്ട് പോകുന്ന ആഴമുള്ള തോടാണ്.
വീടിനോട് ചേര്‍ന്ന് കട നടത്തുന്ന പതിനാറില്‍ചിറ സനലും ഭാര്യ സിന്ധുവും അയൽക്കാരി പുത്തന്‍കരി വീട്ടില്‍ രജനിയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
കാറില്‍നിന്ന് ‘രക്ഷിക്കണേ’ എന്ന് ഉറക്കെപ്പറയുന്നതും കേട്ടു. ഇതിനിടെ കാര്‍ ഇടത്തോട്ടിലേക്ക് ഒഴുകി. ഇവര്‍ ഇക്കരെയുള്ള കരയിലൂടെ ഓടി നാട്ടുകാരെ വിളിച്ചുകൂട്ടി. ഇതിനിടെ, ചെറിയ തോടിന് കുറുകെയുള്ള പാലം കടന്ന് കാര്‍ മുന്നോട്ടൊഴുകി.
ആള്‍ക്കാരെല്ലാം തോട്ടിന്‍കരയിലൂടെ മുന്നോട്ട് ഓടി. സനല്‍, സനലിന്റെ മരുമകന്‍ വിഷ്ണു, മണപ്പുറത്ത് വീട്ടില്‍ സത്യന്‍ എന്നിവര്‍ വെള്ളത്തിലേക്ക് ചാടിയിറങ്ങി കാര്‍ കരയ്ക്ക് അടുപ്പിച്ചു. സനല്‍ തുഴകൊണ്ട് കാറിന്റെ ഡോര്‍ തല്ലിത്തുറന്നു.
കാറിന്റെ മുന്‍ഭാഗം വെള്ളത്തിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. നാട്ടുകാര്‍ കാറില്‍ കയര്‍ കെട്ടി യാത്രക്കാരെ പുറത്തെത്തിച്ചു.
തിരുവാതുക്കലില്‍നിന്ന് എം.സി. റോഡിലേക്ക് കയറാന്‍ നാട്ടകം ലക്ഷ്യമാക്കി പോകുമ്പോൾ വഴി തെറ്റിയാണ് കാർ തോട്ടിൽ വീണത്. പാറേച്ചാല്‍ പ്രധാന ജങ്ഷനില്‍നിന്ന് പാറേച്ചാല്‍ ജെട്ടി ഭാഗത്തേക്ക് മാറിയോടിയ കാര്‍ നേരെ പുത്തനാര്‍തോട്ടില്‍ പതിച്ചു. ബോട്ട് പോകുന്ന ജലപാതയാണിത്. ഈ തോട് മുറിച്ച് ഒഴുകിയ കാര്‍ അക്കരെയുള്ള ഒരു ചെറിയ തോട്ടിലേക്ക് കയറിയപ്പോഴാണ് നാട്ടുകാര്‍ കണ്ടത്. ഹെഡ് ലൈറ്റ് കത്തിനിന്നതിനാല്‍ പെട്ടെന്ന് കാര്‍ കാണാനുമായി.
യുവതി നീന്തി കയറി

ചെറുതോണി മരിയാപുരത്തിന് സമീപം വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ പുഴയിലേക്ക് വീണ യുവതി വെള്ളത്തില്‍ ഒഴുകിപ്പോയി. ഏറെ ദൂരം ഒഴുകിയതിനു ശേഷം ചാഞ്ഞുനിന്ന മരക്കൊമ്പില്‍ പിടിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ മരിയാപുരം പി.എച്ച്.എസി.യിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കി.


