ആക്രമിക്കാനെത്തിയ പുലിയെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ഥമെന്ന് ഇടുക്കി മാങ്കുളം സ്വദേശി ഗോപാലന്‍ ഭയപ്പാടോടെ പറയുന്നു. പുലിയെ പേടിച്ചില്ല, പക്ഷെ നിയമം ഇനി തന്നെ എന്തു ചെയ്യും എന്നാണ് ഈ കർഷ തൊഴിലാളിയുടെ പേടി.
പുലി മേലേക്ക് ചടിവീണ് കടിച്ച് കൊല്ലാൻ നോക്കുമ്പോൾ നിന്നു കൊടുക്കണമായിരുന്നോ. ആക്രമണത്തിനിടെ പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയും പുലി പ്രദേശത്തെ ആടുകളെ ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോപാലന് നേരേ ആക്രമണമുണ്ടായത്.
പുലർച്ചെ അപ്രതീക്ഷിതമായ ആക്രമണം
എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും പുലി ആക്രമിച്ചതോടെയാണ് കൈയിലുണ്ടായിരുന്ന വാക്കത്തി പുലിക്ക് നേരേ വീശിയതെന്നും ഇദ്ദേഹം വിശദമാക്കുന്നു. ശനിയാഴ്ച രാവിലെയാണ് ഇടുക്കി മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ പ്രദേശവാസിയായ ഗോപാലന്‍ വെട്ടിക്കൊന്നത്.
”പുലി അവിടെ വഴിയില്‍ കിടക്കുകയായിരുന്നു. കണ്ടതും എന്റെ മേത്ത് ചാടി. എന്താണെന്ന് ആദ്യം മനസിലായില്ല. ഭയങ്കര പിടിത്തമായിരുന്നു. എന്റെ തൊലിയില്‍ കടിച്ചു കുടഞ്ഞു. അന്നേരമാണ് കൈയിലുണ്ടായിരുന്ന വാക്കത്തി രക്ഷയായത്.
കാര്യം ഓര്‍മ്മവന്ന് അതെടുത്തിട്ട് വീശി. വീശിയപ്പോള്‍ പുലിക്ക് മുറിഞ്ഞു. അത് സംഭവിച്ചുപോയി. ജീവന്‍ രക്ഷിക്കാനാണ് ഇത് ചെയ്തത്. ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭയങ്കര പിടിത്തമായിരുന്നു. കൈയില്‍ പൊട്ടലുണ്ട്. ചങ്കിലെല്ലാം ഭയങ്കര വേദനയാണ്”, ഗോപാലന്‍ പറഞ്ഞു.

പുലിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയുടെ ജഡം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.


