കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ (16306) ജനറൽ കമ്പാർട് മെൻ്റ് കത്തി നശിച്ചു. പിന്നിലെ ജനറല്‍ കോച്ചിൽ വ്യാഴാഴ്ച പുലര്‍ച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.
അഗ്നിരക്ഷാ സേന എത്തി രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തി തീ പടരുന്നത് ഒഴിവാക്കി. യാത്രക്കാർ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ 5.10-ന് പുറപ്പെടാനിരുന്ന വണ്ടിയാണ്.
ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവില്‍(16307) തീ വെച്ച സംഭവം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അതേ വണ്ടിയിൽ അഗ്നി ബാധയുണ്ടാവുന്നത്.
കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബര്‍ 20-ന് പുലര്‍ച്ചെ 4.45-ന് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു. പിറകില്‍ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമക്ക്(45) ഗുരുതരമായി പൊള്ളലേറ്റു. ദേഹമാസകലം തീപടര്‍ന്ന ഫാത്തിമ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.
സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചു
ഒരു ഭാഗത്തുനിന്ന് തീ പടരുകയല്ല ഉണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറകള്‍ സമീപത്തുണ്ട്. കോച്ചിന് പുറത്തുനിന്നല്ല തീ കത്തിയിട്ടുള്ളത്. മാലിന്യം കത്തിക്കലോ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടോമൂലം ഉണ്ടായ അപകടമാകാനും സാധ്യതയില്ല’ -സ്റ്റേഷന്‍ സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ഒഴിവായത് വൻ ദുരന്തം
ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്ര
ദൃക്സാക്ഷി വിവരണം
ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാർസൽ ജീവനക്കാർ ഉണ്ടായിരുന്നു അവിടെ. വളരെ പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷൻ മാഷോട് വിഷയം അവതരിപ്പിച്ചു. അപ്പോഴേക്കും സൈറൻ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്


