കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അഭയ കേസിൽ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശര്‍മ്മയുടേതാണ് വിധി. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ കന്യകാത്വ പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ 2009-ല്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന്‍ കഴിയില്ല. ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരത്തിൽ പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
പൗരൻ്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിത്. ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ മുന്നറിയിപ്പ് നൽകി. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം ഇതിൽ സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്കാന് സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
കന്യാകാത്വ പരിശോധനക്കെതിരെ നല്കിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷന് തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ശാസ്ത്രം തന്നെ തള്ളിക്കളഞ്ഞ പരിശോധന
കന്യകാത്വം എന്നത് തന്നെ ശാസ്ത്രത്തിൻ്റെ കണ്ണിൽ സാങ്കൽപ്പികമാണ്. കന്യകാത്വ പരിശോധനയ്ക്ക് എതിരെ ലോക ഗൈനക്കോളജി കോൺഗ്രസ് തന്നെ രംഗത്ത് വന്നിരുന്നു. പല രാജ്യങ്ങളിലും വിവിധ മതവിഭാങ്ങൾക്ക് ഇടയിൽ ഇത്തരത്തിൽ ആചാരപരമായ പരിശോധന നടത്തുന്നതിന് എതിരെയും ലോക വ്യാപകമായി മുന്നറിയിപ്പ് ഉണ്ടായിരുന്നു.
ഇരയാക്കലും ലൈംഗിക പീഡനവുമായി ഇതിനെ കണക്കാക്കണമെന്ന വാദ പോലും ഉയരുന്ന ഘട്ടത്തിലാണ് കോടതിയുടെ നിർണ്ണായക വിധി. ഇത് സി ബി ഐ പോലുള്ള ഏജൻസികൾക്ക് മുന്നറിയിപ്പുമായി മാറുകയാണ്.
സിസ്റ്ററും ഫാദർ കോട്ടൂരും തമ്മിലുള്ള അവിഹിതം കണ്ടെത്തിയതിൻ്റെ പ്രതികാരമാണ് അഭയ കൊല എന്ന് സ്ഥാപിക്കാനും അവരുടെ അവിഹിതം തെളിയിക്കാനും ആയിരുന്നു ടെസ്റ്റ് സി ബി ഐ സ്വീകരിച്ചത്.


