മലയാളികളുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികയായ ശോഭനയുടെ 52-ാം ജന്മദിനമാണിന്ന്.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.
1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ, ശോഭന എന്ന പേര് പ്രേക്ഷകരുടെ മനസ്സുകളിൽ പച്ചകുത്തിയതുപോലെ പതിയുകയായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി ശോഭന തിളങ്ങി. മലയാളത്തിലെ എക്കാലത്തെയും ചർച്ചചെയ്യപ്പെട്ട ചിത്രമായ മണിച്ചിത്രത്താഴിലെ ഗംഗ, ശോഭനയുടെ അഭിനയജീവിതത്തിലെ ഒരു മറക്കാത്ത ഏടാണ്. നാടോടിക്കാറ്റ്, മേലേപറമ്പിൽ ആൺവീട്, പവിത്രം, കമ്മീഷ്ണർ, പക്ഷേ, യാത്ര, ഇന്നലെ, മിന്നാരം, പപ്പയുടെ സ്വന്തം അപ്പൂസ്, ഹിറ്റ്‌ലർ, തേന്മാവിൻ കൊമ്പത്ത്, ചിലമ്പ്, മാനത്തെ വെള്ളിത്തേര്, സിന്ദൂരരേഖ, മഴയെത്തും മുൻപെ, അഗ്നിസാക്ഷി, മകൾക്ക്, തിര എന്നു തുടങ്ങി വരനെ ആവശ്യമുണ്ട് വരെയുള്ള ഒരുപിടി നല്ല ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു. പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, ഫാസിൽ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയും.
ത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നു