ഓൺലൈനിൽ നോക്കി പഠിച്ച് അമ്മയ്ക്ക് ഒപ്പം കള്ളനോട്ട് വിതരണം ചെയ്ത യുവതിയും വൃദ്ധ മാതാവും അറസ്റ്റിൽ. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്കി ലോട്ടറി വാങ്ങിയ കേസില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ഇവരുടെ മകളായ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
വിലാസിനി കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തിയതോടെയാണ് കേസ് തുടങ്ങുന്നത്. സംശയം തോന്നിയ കടയുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കള്ള നോട്ട് കണ്ടെത്തി. ചോദ്യം ചെയ്തതോടെ വിവരങ്ങൾ പുറത്തായി.
ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. തുടര്‍ന്ന് ഈ കേസിലേക്ക് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ മകള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഇവര്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ എത്തി മകള്‍ ഷീബയെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 വ്യാജ നോട്ടുകളും, 200 രൂപയുടെ 7 വ്യാജ നോട്ടുകളും, 100 രൂപയുടെ 4 വ്യാജ നോട്ടുകളും, 10 രൂപയുടെ 8 വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പും , പ്രിന്ററും, സ്കാനറും പോലീസ് കണ്ടെടുത്തു.
യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഗൂഗിളില്‍ നിന്നുമാണ് വ്യാജ കറന്‍സി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് വ്യക്തമായി. വ്യാജ കറന്‍സി ഉണ്ടാക്കിതിനുശേഷം അമ്മയുടെ കയ്യില്‍ കൊടുത്തു വിട്ട് ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും ആയി സാധനങ്ങള്‍ വാങ്ങി അവയ്ക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു


