കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ്റെ കൊലപാതകത്തിൽ സുഹൃത്ത് പയ്യോളി സ്വദേശിയായ അർഷാദ് ആണ് പ്രതി. കേസിൽ നൂറിലേറെ തെളിവുകളും 150 സാക്ഷികളും ഉൾപ്പെട്ടിട്ടുണ്ട്.
അർഷാദിനെതിരെ കൊലക്കുറ്റത്തിന് പുറമെ മോഷണം, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 16 ന് ആണ് സജീവ് കൃഷ്ണൻ്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഫ്ലാറ്റിലെ ഡക്ടിൽ കണ്ടെത്തിയത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
അര്‍ഷാദിനെ ഒറ്റയ്ക്ക് കൊല ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു പൊലീസിൻ്റെ ആദ്യഘട്ടത്തിലെ നിഗമനം. ഡക്ടറ്റിലേക്ക് എങ്ങിനെ മൃതദേഹം എത്തിച്ചു എന്നതും സംശയിച്ചു. വിശദമായ അന്വേഷണത്തിന് ഒടുവിൽ അര്‍ഷാദ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതതായി കണ്ടെത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
സജീവ് കൃഷണയെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് മൃതദേഹം ഒളിപ്പിച്ചത്. ലഹരി ഇടപാട് നടത്തിയിരുന്ന അർഷാദിന് കൊല്ലപ്പെട്ട സജീവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അര്‍ഷാദിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കാസര്‍കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. അന്നേരവും ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മയക്ക്മരുന്ന ഇടപാടുകാർക്ക് അർഷാദുമായി അടുപ്പമുണ്ടായിരുന്നതായും പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.