Monday, February 23, 2026

കാശുപിരിക്കാൻ ഉറച്ച് കേരള ബജറ്റ്; കെട്ടിട നികുതി, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായ വില, മദ്യം, പെട്രോൾ, ബൈക്ക്, കാർ എല്ലാത്തിനും കൂടും

 പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കുത്തനെ കൂട്ടി. കെട്ടിട നികുതിയും വർധിപ്പിക്കും. വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു.

ഇന്ധനത്തിന് രണ്ട് രൂപയാണ് അധിക സെസ് ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും.

ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

കെട്ടിടങ്ങൾ വെറുതെ ഇട്ടാലും നികുതി

ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തു. പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന് അനുസരിച്ച് പരിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു. ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതി കുറേക്കാലമായി നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. അപേക്ഷാ ഫീസ്, ​കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് എന്നിവയും പരിഷ്കരിക്കും.

ഒരു വ്യക്തിയുടെ  ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതിയതായി നിർമിച്ചതും ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും നികുതിയും ചുമത്തും. ഭൂമി, കെട്ടിട നികുതി പരിഷ്കാരത്തിലൂടെ ഏകദേശം 1000 കോടിയുടെ വരുമാന വർധനവാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയിൽ നികുതി വർധിപ്പിക്കാനും പാറകളുടെ വലിപ്പവും തരവും അടിസ്ഥാനത്തിൽ റോയൽറ്റി പരിഷ്കരിക്കാനും തീരുമാനമായി. 

മദ്യത്തിനും ഇന്ധനത്തിനും നികുതിക്ക് പുറമെ സെസും

500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സെസ് ഈടാക്കുക.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തുന്നത്.

വാഹന വിലയും കൂടും

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കും. പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കും.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സമയത്ത് ഈടാക്കുന്ന സെസില്‍ ഇരട്ടി വര്‍ധനവ് ഏര്‍പ്പെടുത്തി. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇപ്പോള്‍ 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയര്‍ത്തി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയോ മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.

വിലക്കയറ്റ ഭീഷണി നേരിടാന്‍ ബജറ്റില്‍ 2000 കോടി വകയിരുത്തിയിട്ടുണ്ട്‌. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു.

നികുതിയുടെ പേരിൽ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷ നേതതാവ് വിഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശൻ പ്രഖ്യാപിച്ചു . 

വിലക്കയറ്റമുണ്ടാകുമ്പോൾ ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും സതീശൻ പങ്കുവെച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവർത്തിക്കപ്പെട്ടു. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വർദ്ധനവാണ് ബജറ്റിലുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി. 

കിഫ്‌ബിയുടെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. കിഫ്‌ബി പ്രഖ്യാപനങ്ങൾ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്‌ബിയെന്നും സതീശൻ ചോദിച്ചു. നികുതി വർധിപ്പിച്ചത് സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ബജറ്റിലെ കേരളാ മോഡൽ വായ്ത്താരികൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല. സർക്കാരിന് സർക്കാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ടെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കൈ വയ്ക്കാൻ പറ്റുന്ന ഇടങ്ങളിൽ എല്ലാം സർക്കാർ കൊള്ളയടിയാണ്. ന്യായ വില കൂട്ടിയതിന് ശാസ്ത്രീയത ഇല്ല. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...