തൃശ്ശൂരില്‍ നടക്കുന്ന അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിദേശപ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞ് മടക്കിയയച്ചു. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാനാവില്ല എന്നു കാണിച്ചാണ് തിരിച്ചയക്കൽ
ഫ്രാന്‍സില്‍നിന്ന് എത്തിയ ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ അഗ്രിക്കള്‍ച്ചറിന്റെ സ്ത്രീ പ്രതിനിധികളായ ക്രിസ്ത്യന്‍ അലിയാമി, മരിയാ ഡ റോച്ച എന്നിവരെയാണ് കൊച്ചി വിമാനത്താവളത്തില്‍ അതേ വിമാനത്തില്‍ മടക്കിയയച്ചത്.
ദോഹയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ഇവര്‍ വന്നിറങ്ങിയത്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവര്‍ എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയ യാത്രാരേഖയില്‍ അഖിലേന്ത്യാ കിസാന്‍സഭാ സമ്മേളനത്തിന് പോകുകയാണെന്ന് കാണിച്ചിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയാല്‍ മുന്‍കൂര്‍ അനുമതിയില്ലാത്ത രാഷ്ട്രീയപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തിരിച്ചയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഇവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നാണ് വിശദീകരണം.
ഫ്രാന്‍സില്‍നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സംഘാടകര്‍ കാത്തുനിന്നിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ 2.15-ന് വിമാനത്തിലെത്തിയ ഇവര്‍ പുറത്തേക്കു വരാത്തത് സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് മടക്കിയയച്ച കാര്യമറിഞ്ഞത്. വിദേശപ്രതിനിധികളെ മടക്കിയയച്ച സംഭവത്തില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയസമ്മേളനം പ്രതിഷേധിച്ചു.
ടൂറിസ്റ്റ് വിസയിലാണ് സന്ദർശനമെന്നും അതിനാൽ സമ്മേളനം പോലുള്ള ഒരു പരിപാടിയിലും പങ്കെടുക്കരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു.


