‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം
– മുഖവുര
കുന്ദലത, മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നു.

മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. റൊമാൻസ്, ത്രില്ലർ, വാർഡ്രാമ, മിസ്റ്ററി എന്നിങ്ങനെ ഏതു വിഭാഗത്തിലും പെടുത്താവുന്ന കൃതിയാണിത്. നോവലിന്റെ അടിസ്ഥാനസവിശേഷതയായ കാലദേശാധിഷ്ഠിതമായ ജീവിതചിത്രീകരണം കുന്ദലതയിലില്ല. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങൾക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാൻസുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങൾ, പശ്ചാത്തലം, വർണ്ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം റൊമാൻസിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്.
“ആ ആളെ കണ്ടാൽ ഒരു യോഗീശ്വരനാണെന്നു തോന്നും. പീതാംബരം ചുറ്റിയിരിക്കുന്നു. വേറെ ഒരു വസ്ത്രംകൊണ്ടു ശരീരം നല്ലവണ്ണം മറയത്തക്കവിധത്തിൽ പുതച്ചിരുന്നതിനുപുറമേ ഒരു മാൻതോൽ കൊണ്ടു് ഇടത്തുഭാഗം മുഴുവനും മറയ്ക്കുകയും ചെയ്തിരിക്കുന്നു. കഴുത്തിൽക്കൂടി പുറത്തേക്കു് ഒരു ചെറിയ ഭാണ്ഡം തൂക്കീട്ടുണ്ടു്. കയ്യിൽ ഒരു ദണ്ഡും ഉണ്ടു്. വലിയ ജടാഭാരം ശിരസ്സിന്റെ മുൻഭാഗത്തു നിരത്തിക്കെട്ടിവെച്ചിരിക്കുന്നു. താടി അതിനിബിഡമായി വളർത്തിയിട്ടുള്ളതിൽ ഒന്നോ രണ്ടോ നരച്ചരോമവും കാണ്മാനുണ്ടു്. ഉന്നതകായനായ അദ്ദേഹത്തിന്റെ ലക്ഷണയുക്തമായ മുഖവും, വ്യൂഢമായിരിക്കുന്ന ഉരസ്സും, ഉജജ്വലങ്ങളായിരിക്കുന്ന നേത്രങ്ങളും, ശരീരത്തിന്റെ തേജസ്സും കണ്ടാൽ സാമാന്യനല്ലെന്നു് ഉടനേ തോന്നാതിരിക്കയില്ല.” ഇതുപോലെയാണ് കഥാപാത്രവർണന.
പഴയശൈലിയിലുള്ള എഴുത്ത് മാറ്റി, വിശദമായി പുനരാഖ്യാനം ചെയ്താൽ “പൊന്നിയിൻ ശെൽവൻ” എന്ന കൃതിയോട് കിടപിടിക്കുന്നതാണ് മലയാളത്തിലെ ആദ്യത്തെ ഈ നോവൽ.