കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. രാജന്‍ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍.
വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബി അശോക് നിലപാടുകളിൽ ഉറച്ചു നിന്നു. ഓഫീസേഴ്സ് നേതൃത്വത്തിൽ ചെയർമാനെതിരെ തുടർ സമരങ്ങളും സമ്മർദ്ദവും വ്യാപിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ബി. അശോകുമായി സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വമാണ് ഇടഞ്ഞത്. നേതാക്കളുടെ ഇഷ്ടത്തിന് വഴങ്ങാതെ സ്ഥലം മാറ്റുകയും സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.
അശോക് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. യൂണിയൻ താത്പര്യം കണക്കിലെടുത്ത് സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമായി നടത്തിക്കൊണ്ട് പോകാൻ രാഷ്ട്രീയ ഇടപെടൽ ഇതര നയം വേണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു.