കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ തന്റെ വീട്ടില്‍ തൂങ്ങി മരിച്ചിട്ട് രണ്ടു മാസം പിന്നിടുമ്പോഴും ദുരൂഹത നീക്കാനാവാതെ അന്വേഷകർ.
ആത്മഹത്യ ചെയ്യാന്‍ മാത്രം ഒരു പ്രശ്‌നവും ഇല്ലാഞ്ഞിട്ടും ബിജിഷയുടെ ആത്മഹത്യ എന്തിനായിരുന്നു എന്ന് ആർക്കും വിശദീകരിക്കാനാവുന്നില്ല പക്ഷ അവര്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കുടുംബത്തിനോ നാട്ടുകാർക്കോ സങ്കല്പിക്കാൻ പറ്റാത്ത തുകയാണ്.
എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല. ഇതിന് പുറമെ അവളുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാര്‍ക്കറിയില്ല.
ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ മറ്റോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു വീട്ടുകാര്‍. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചത് എന്നതാണ് ദുരൂഹമായിരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പണം വാങ്ങിയതും കൊടുത്തതും മുഴുവന്‍ ഗൂഗിള്‍ പേ പോലുള്ള യു.പി.ഐ ആപ്പുകള്‍ വഴിയായതിനാല്‍ പോലീസിനും വിവരം ലഭിക്കുന്നില്ല. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പോലീസ് പറയുന്നു. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്ന ബിജിഷ ഇത്രയേറെ പണമിടപാട് നടത്തിയിട്ട് എന്തു ചെയ്തുവെന്നാണ് ആര്‍ക്കും മനസ്സിലാവാത്തത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവരുടെ അക്കൌണ്ടിൽ ഇത്രയും ഇടപാട് നടന്നത് ദുരൂഹമാണ്.
ബി.എഡ് ബിരുദധാരികൂടിയായ ബിജിഷ ഏറെ ഉര്‍ജസ്വലയായ കുട്ടിയെന്ന നിലയില്‍ വലിയ ബഹുമാനമായിരുന്നു നാട്ടുകാര്‍ക്ക്. ഇടയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പഠിച്ച സ്‌കൂളില്‍ തന്നെ ക്ലാസെടുക്കാനും പോയിരുന്നു.
ഡിസംബര്‍ 12 ന് പതിവ് പോലെ ജോലിക്ക് പോയ ശേഷം തിരിച്ച് വന്നാണ് കൊയിലാണ്ടിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. യു.പി.ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് ദുരൂഹത തോന്നിയ പോലീസ് ബാങ്കിലെത്തിയാണ് പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.