മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം. ലോകായുക്തയുടേതാണ് ഉത്തരവ്. കോൺഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്.
കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് ആരോപിച്ചാണ് പരാതി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ കിറ്റ് വാങ്ങിയതിൻ്റെ മറവിൽ വൻ അഴിമതി നടന്നു എന്നുള്ളതായിരുന്നു പ്രധാന ആക്ഷേപം. വിഷയത്തിൽ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം തുടരുന്നതിനിടെയാണ് ഉത്തരവ്.
കെ എം സി എൽ ജനറൽ മാനേജർ ഡോ.ദീലീപിനും ലോകായുക്ത നൊട്ടീസ് അയച്ചു. പി പി ഇ കിറ്റ് വിലകുറച്ച് ലഭിക്കുമായിരുന്നിട്ടും മൂന്നിരിട്ടി വിലയ്ക്ക് വാങ്ങി എന്നാണ് പരാതിയുണ്ടായത്.
ഈ സമയത്തെ കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ലോകായുക്തയിൽ വീണ എസ്.നായർ ഹർജി നൽകിയത്.
ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കെ.കെ.ശൈലജയ്ക്ക് നോട്ടീസ് അയച്ചു. KMSCL ജനറൽ മാനെജർ അടക്കമുള്ളവർക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.


