കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഏകപക്ഷീയ നിലപാടുകൾ എടുക്കുന്നതായി ആക്ഷേപം. പുനഃസംഘടന വൈകുന്നതിലുള്ള വിമർശനങ്ങൾക്കിടെ ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയയതായി കൊടിക്കുന്നിൽ സുരേഷ് പരാതിപ്പെട്ടു.
വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയിൽ പുതുതായി 60 പേരെ കൂട്ടിച്ചേർത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
റായ്പൂർ പ്ലീനറി സമ്മേളന തീരുമാനപ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണമെന്നും സംവരണം കൃത്യമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
പുനസംഘടന അനന്തമായി വൈകുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരൻറെ നിലപാട്. ഭാരവാഹികൾ പ്രശ്നപരിഹാരത്തിന് കൂടുതൽ മുൻകയ്യെടുക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ കെ സുധാകരനും വി ഡി സതീശനുമെതിരെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ അതൃപ്തിയിലാണ്. ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചു എന്നാണാക്ഷേപം.


