കേന്ദ്രസർക്കാരിൻ്റെ അധികാര കേന്ദ്രീകരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിലാണ് പിണറായി വിജയനും സ്റ്റാലിനും ഒരേ അഭിപ്രായ പ്രകടനവുമായി ഒന്നിച്ചത്.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഗണ്യമായി കുറച്ചു. കേന്ദ്രവിഹിതം പങ്കിടുന്നതിനുള്ള മാനദണ്ഡം അശാസ്ത്രീയമാണ് നടപ്പാക്കുന്നത്. ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാടാണെന്നും പിണറായി വിജയൻ സെമിനാറിൽ വിമര്‍ശിച്ചു.
വൈവിധ്യങ്ങളെ ഏകീകരിക്കാനാണ് വലതുപക്ഷ ശക്തികള്‍ രാജ്യത്ത് ശ്രമിക്കുന്നത്. ഇന്ത്യയെ പുനസംഘടിപ്പിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
ശ്രമം അധികാരം കൈപ്പിടിയിൽ ഒതുക്കാൻ – സ്റ്റാലിൻ
നമുക്കിടയില്‍ സംസ്ഥാന അതിര്‍ത്തികളുണ്ട്. എങ്കിലും ഇന്ത്യയില്‍ ഫെഡറലിസം ശക്തിപ്പെടുത്താന്‍ അതിര്‍ത്തികള്‍ മറന്ന് നമ്മളൊരുമിച്ച് നിന്നിട്ടുണ്ട്.
അധികാരം കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ നിലവിലുള്ള അധികാരം പോലും പിടിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കണമെങ്കില്‍ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം.
ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭക്ഷണം എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഇത് അംഗീകരിക്കാനാകില്ല. യൂണിഫോമിറ്റിയല്ല, യൂണിറ്റിയെന്ന് മനസിലാക്കണം. ബിജെപിയുടേത് സ്വാര്‍ത്ഥ താത്പര്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു


