കർണാടകം കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി. കർണാടകമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.
വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത, മൈസൂരു-തലശ്ശേരി റെയിൽപ്പാത എന്നിവയുമായി സഹകരിക്കില്ലെന്ന് ബൊമ്മെ പറഞ്ഞു. അതിവേഗതീവണ്ടിപ്പാതയായ സിൽവർലൈൻ പദ്ധതി മംഗളൂരുവരെ നീട്ടുന്ന കാര്യം ചർച്ചയായില്ല. ഞായറാഴ്ച രാവിലെ 9.30-ന് ബസവരാജ് ബൊമ്മെയുടെ ഔദ്യോഗികവസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച.
പരിസ്ഥിതിലോല പ്രദേശങ്ങളിലും വന്യജീവിസങ്കേതങ്ങളിലും ഒരു പദ്ധതിയും അനുവദിക്കില്ലെന്ന കാരണമാണ് എതിർപ്പുകൾക്ക് മുന്നിൽ ഉന്നയിച്ചത്.
ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയൻ കർണാടകമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വിട്ടു വീഴ്ച ഹൈവേയുടെ കാര്യത്തിൽ മാത്രം
മൈസൂരു-മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടിമുതൽ പുറക്കാട്ടിരിവരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറംവരെയുമുള്ള അലൈൻമെന്റുകൾ നടപ്പാക്കാൻ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രികാലനിയന്ത്രണത്തിന് ബദൽ സംവിധാനമായിട്ടാണ് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ സാമ്പത്തിക ഇടനാഴി പദ്ധതി കൊണ്ടുവരുന്നത്.
യോഗത്തിൽ കർണാടക അടിസ്ഥാനസൗകര്യവികസന മന്ത്രി വി. സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കർണാടക ചീഫ്സെക്രട്ടറി വന്ദിത ശർമ, കേരള തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കർണാടക സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മൈസൂരു-തലശ്ശേരി റെയിൽപ്പാത
ബന്ദിപ്പുർ, നാഗർഹോളെ ദേശീയോദ്യാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ സസ്യജാലങ്ങൾക്കും മൃഗങ്ങൾക്കും ദോഷംചെയ്യും. ദേശീയോദ്യാനങ്ങളിലൂടെ ഭൂഗർഭപാത നിർമിക്കാമെന്ന് കേരളം നിർദേശിച്ചെങ്കിലും നിർമാണസമയത്ത് പരിസ്ഥിതിക്ക് ദോഷംചെയ്യും എന്ന കാരണം ഉന്നയിച്ച് വിസമ്മതിച്ചു
ബന്ദിപ്പൂർ രാത്രിയാത്ര
കൂടുതൽ ബസ് സർവീസുകൾ നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സ്വീകരിച്ചില്ല.
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത
40 കിലോമീറ്റർ ഭാഗം കേരളത്തിലൂടെയും 31 കിലോമീറ്റർ കർണാടകത്തിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, ഈ പാത കർണാടകത്തിന് പ്രയോജനമില്ലാത്തിനാലും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാലും സഹകരിക്കില്ല.
അതേസമയം, കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാതാപദ്ധതി പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തികസഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടകം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽനിന്നിറങ്ങിയ പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.


