കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക്ക് സൈബർ ആക്രമകാരികൾക്ക് എതിരെ മുന്നറിയിപ്പ് എന്നു പറഞ്ഞുള്ള പോസ്റ്റിലാണ് വെളിപ്പെടുത്തൽ. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
വ്യക്തമായ സൂചനകളുമായി ആരോപണം
തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെൻററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു. ശക്തിധരൻറെ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുതിർന്ന നേതാവ് ബെന്നി ബെനഹന്നാൻ ആവശ്യപ്പെട്ടു.
G Sakshidharan Post Link


