കൊയിലാണ്ടിക്ക് അടുത്ത് ആനക്കുളത്ത് സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് സ്വദേശിയായ റഫീഖ്(23) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയായിരിക്കുമ്പോൾ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു വളർന്നത്. അവിടെനിന്ന് പുറത്തിറങ്ങിയശേഷം പലയിടത്തായി കഴിയുകയായിരുന്നു.
പോലീസ് പങ്കുവെച്ച ഫോട്ടോകള്‍ കണ്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടാണ് റഫീഖിനെ തിരിച്ചറിഞ്ഞത്. ചില്‍ഡ്രന്‍സ് ഹോമിലെ ഡാറ്റാബേസിലുള്ള ഫോട്ടോകളുമായി പോലീസ് പങ്കുവെച്ച ഫോട്ടോകള്‍ ഒത്തുനോക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്നാട് ശിവഗംഗ സ്വദേശി സോനുമുത്തു(35)വിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മരിച്ചയാളെ അപ്പോൾ തിരിച്ചറിയാനായില്ല.
മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു റഫീഖും സോനുമുത്തുവും. ട്രെയിനിന്റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് റഫീഖിനെ സോനു ട്രെയിനില്‍നിന്ന് തള്ളിയിട്ടെന്നുമാണ് പോലീസ് പറയുന്നത്.


