22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങാമില്‍ ഗംഭീര തുടക്കം. ഇന്ത്യന്‍ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ദേശീയപതാകയേന്തി മാര്‍ച്ച് പാസ്റ്റ് നയിച്ചു.
ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരഡ് ചോപ്രയാണ് ഇന്ത്യന്‍ പതാകയേന്തേണ്ടിയിരുന്നതെങ്കിലും പരിക്ക് കാരണം താരം ഗെയിംസില്‍ നിന്ന് പിന്‍മാറിയിരുന്നു. ഗെയിംസില്‍ നിന്നുള്ള നീരജിന്റെ പിന്‍മാറ്റം അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു ഉറച്ച മെഡല്‍ പ്രതീക്ഷകൂടിയാണ് നഷ്ടമാക്കിയത്.
5054 കായിക താരങ്ങൾ, ഇന്ത്യയിൽ നിന്ന് 215
ഓഗസ്റ്റ് എട്ടു വരെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിംസില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 5054 കായിക താരങ്ങള്‍ 280 കായിക ഇനങ്ങളില്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേര്‍ കൂടി അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ഷൂട്ടിംഗ് ഇത്തവണയില്ലെങ്കിലും ഗുസ്തി, ബോകസിംഗ്, ബാഡ്മിന്‍റണ്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്‍റെ സമാപനം.
വനിതാ ക്രിക്കറ്റിൽ ആദ്യം
ഈ ഗെയിംസില്‍ ക്രിക്കറ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതകള്‍ എന്ന അപൂര്‍വബഹുമതിയുമായി ഹര്‍മന്‍പ്രീത് കൗറിന്റ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആദ്യദിനം ഇറങ്ങും. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്.
ആദ്യദിനം ഗെയിംസ് മത്സരങ്ങളാണ് ഏറെയും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലോണ്‍ ബോളോടെ മത്സരവേദി ഉണർന്നു.


