നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിൻ്റെ പാര്‍ട്ടിയിൽ നിന്ന് നേതാക്കൾ കോൺഗ്രിസലേക്ക്. മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 15 നേതാക്കളുടെ കൂട്ടത്തോടെയുള്ള മാറ്റം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു ബിആര്‍എസ് വിട്ടെത്തിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്.
മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എംഎല്‍എമാരായ പന്യം വെങ്കിടേശ്വര്‌ലു, കോരം കനകയ്യ, കോട്ട രാംബാബു, രാകേഷ് റെഡ്ഡി, ബിആര്‍എസ് എംഎല്‍സി നര്‍സ റെഡ്ഡിയുടെ മകന്‍ തുടങ്ങിയവരടക്കമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പട്‌നയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നില്ല. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിന് കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തും.
മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവുമാണ് ഇന്ന് കോണ്‍ഗ്രസിലെത്തിയ പ്രധാനികള്‍. മാസങ്ങള്‍ക്ക് മുമ്പ് ബിആര്‍എസുമായി അകന്ന ഇരുവരേയും തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ബിജെപിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് തെലങ്കാനയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടത്തിവരുന്ന ഇടപെടലുകലാണ് വിജയത്തിലേക്ക് എത്തുന്നത്.
ആന്ധ്രയിലും കോൺഗ്രസ് തുടങ്ങി വെച്ചു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശര്‍മിള പാർട്ടി സഹിതം കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. ശര്‍മിളയുടെ വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. അടുത്ത മാസം എട്ടിനാകും ലയനം. അവസാനവട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ശര്‍മിള ഡല്‍ഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണുന്നതാണ് വാർത്ത.
വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ മകളും വൈ.എസ്.ആർ തെലങ്കാന പാർട്ടി അദ്ധ്യക്ഷയുമായുമാണ് വൈ. എസ്. ശർമിള. 2009 ൽ പിതാവ മരിച്ച ശേഷം ആദ്യമായാണ് സോണിയ ഗാന്ധിയെ സന്ദർശിക്കുന്നത്.
മെയ് 29 ന് ശര്‍മിള ബെംഗളൂരുവിലെത്തി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതവണ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടി തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.ആന്ധ്രാ കോണ്‍ഗ്രസിന്റെ നേതൃത്വം ശര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കർണാടക വിജയത്തിന് പിന്നാലെ ആന്ധ്രയും തെലങ്കാനയും ലക്ഷ്യമിട്ട് കോൺഗ്രസ് കരുനീക്കങ്ങൾ ആരംഭിച്ചത്. മേയ് 29ന് ഡി.കെ. ശിവകുമാറും, വൈ.എസ്. ശർമിളയുമായി ബംഗളൂരുവിൽ കൂടിക്കാഴ്‌ച നടന്നിരുന്നു. സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതും ശിവകുമാർ വഴിയാണെന്നാണ് റിപ്പോർട്ട്. അതേസമയം, ആന്ധ്രയിലേക്ക് പ്രവർത്തനമേഖല മാറ്രുമെന്ന റിപ്പോർട്ടുകളെ ശർമിള തള്ളി. മരണം വരെ തെലങ്കാനയിൽ തന്നെ തുടരുമെന്നും തന്റെ ഭാവി തെലങ്കാനയ്‌ക്കൊപ്പമാണെന്നും ശർമിള വ്യക്തമാക്കി. തെലങ്കാനയിലല്ല, ശർമിള ആന്ധ്രയിൽ പ്രവർത്തിക്കുന്നതാകും അഭികാമ്യമെന്ന നിലപാടിലാണ് തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി.



