പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത ഇനി ക്യാമറ കണ്ണുകളാൽ നിരീക്ഷിക്കപ്പെടും. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിന് തുടർച്ചയായി കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി പ്രസിദ്ധപ്പെടുത്തി.
എത്രവേഗമാവാം….
നഗരസഭ, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളില്‍ കാറുകള്‍ക്ക് 85 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. ഇരു ചക്രവാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ 60 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാന്‍ സാധിക്കൂ. ഓട്ടോറിക്ഷയ്ക്ക് ദേശീയ പാതകളില്‍ പരമാവധി 50 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും മീഡിയം/ ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്കും മീഡിയം/ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്കും ദേശീയ പാതകളില്‍ പരമാവധി 65 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കിലോ മീറ്ററിന് താഴെ മാത്രം വേഗത പാലിക്കണം.

സ്വകാര്യ ബസ്സുകളുടെ മരണയോട്ടം പതിവായ റൂട്ടുകളിൽ ഇനി പൊലീസ് എന്ത് നടപടി സ്വീകരിക്കും എന്നത് കൌതുകം ഉണർത്തുന്നുണ്ട്. സംസ്ഥാന പതിയിലും ദേശീയ പാതയിലും 65 കിലെ മീറ്റർ ആണ് ഇവർക്ക് അനുവദിച്ച വേഗം.