രാജ്യത്തെ ചില മേഖലകളില്‍ ക്രൈസ്തവ വേട്ടയാടലും വർഗ്ഗീയ ആക്രമണങ്ങളും നടക്കുന്നുവെന്ന പരാതി വിദേശ ഫണ്ട് നേടാനുള്ള തന്ത്രം മാത്രമെന്ന് കേന്ദ്ര സർക്കാർ. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം മാത്രമാണ് ഇതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു.
വിദേശത്തുനിന്ന് സഹായം ലഭിക്കുന്നതിനാകാം ഇത്തരം ആരോപണവുമായി സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന ആരോപണവും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ഉയർത്തുന്നു.
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവർ നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി വേണു കുട്ടന് നായരാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗീയമായ ആക്രമണമല്ലെന്നും അവകാശപ്പെട്ടു. വ്യക്തിപരമായ തര്‍ക്കങ്ങളാണ് വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കുന്നത് എന്നാണ് കോടതിയിൽ ബോധിപ്പിച്ച മറ്റൊരു വിശദീകരണം.
വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ അവസരം ഒരുക്കുന്നതിനാകാം ഹര്‍ജിയെന്നും സർക്കാർ സത്യവാങ് മൂലത്തില്‍ പറയുന്നു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഓഗസ്റ്റ് 26-ലേക്ക് മാറ്റി.


