ദിനേശൻ പുത്തലത്ത് എഴുതുന്നു
ലോകകപ്പ് പ്രീക്വാട്ടര്‍ ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പ്രാഥമിക റൗണ്ടില്‍ കരുത്തന്മാര് പുറത്തുപോകുന്ന കാഴ്ചകളായിരുന്നു കളിക്കളത്തില്‍ നിറഞ്ഞു നിന്നത്. പ്രീക്വാട്ടറാവട്ടെ കരുത്തരുടെ കരുത്തിന്റെ പ്രദര്‍ശനമായി തീരുകയാണ്.
ഏഷ്യന്‍ ശക്തികളായ ജപ്പാനും, കൊറിയയും പുറത്തുപോയിരിക്കുന്നു. ആഫ്രിക്കന്‍ പ്രതീക്ഷകളുമായി രംഗത്തിറങ്ങിയ സെനഗല്‍ സാദിയോ മാനയുടെ അഭാവം കൂടിയായപ്പോള്‍ ദുര്‍ബലമായെ ചെറുത്ത് നിന്നത്. പോളണ്ടും, ആസ്ട്രേലിയയും, യു.എസ്.എയും പ്രതീക്ഷിച്ച പരാജയം തന്നെയാണ് ഏറ്റുവാങ്ങിയത്.
പ്രീക്വാട്ടറില്‍ ശക്തമായി പൊരുതി വീണത് ജര്‍മ്മനിയേയും, സ്പെയിനിനേയും ചുരുട്ടിയെറിഞ്ഞ ജപ്പാനായിരുന്നു. അവസാന നിമിഷം വരെ വീറോടെ പൊരുതുകയും അലകടല്‍ പോലെ ക്രൊയേഷ്യന്‍ മേഖലയില്‍ അക്രമണമഴിച്ചുവിടാനും അവര്‍ പരിശ്രമിച്ചു. ജപ്പാന് പരാജയപ്പെട്ടത് ക്രോയേഷ്യയുടെ ഗോള്‍ കീപ്പര്‍ ഡൊമനിക് ലിവാകോവിച്ചിന്റെ മികവിന് മുമ്പിലാണ്. ഗോള്‍ കീപ്പര്‍മാര്‍ മത്സരങ്ങള്‍ നിര്‍ണ്ണയിക്കുന്ന പ്രാഥമിക റൗണ്ടിന്റെ പ്രവണത ഈ മത്സരത്തെ നിര്‍ണ്ണയിച്ചു.
കരുത്തും അഴകും ചേർന്ന കളി
യൂറോപ്പിന്റെ കേളീശൈലിയും, കരുത്തും സ്വായത്തമാക്കിയ ഫ്രാന്‍സും, ഇംഗ്ലണ്ടും, നെതര്‍ലാന്‍സും പ്രീക്വാട്ടര്‍ കടന്നത് ആധികാരികമായി തന്നെയാണ്. ഫ്രാന്‍സിന്റെ എംബാബെയുടെ പ്രകടനം എല്ലാ ടീമുകള്‍ക്കും ഭീഷണി തന്നെയാണ്. കരുത്തും, ഒത്തിണക്കവും ഫ്രാന്‍സിന്റെ പ്രയാണം മുന്നോട്ടു തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. കരുത്തരായ ക്രൊയേഷ്യന്‍ മധ്യനിര കഴിഞ്ഞ ലോകകപ്പിനോളം ഉയരുന്നില്ലെങ്കിലും പൊരുതിക്കയറുകയാണ്.
കളിക്കളത്തിലും ഓർക്കേണ്ട ചരിത്രങ്ങൾ
എല്ലാ നിരയിലും സൂപ്പര്‍ താരങ്ങളടങ്ങിയ നിരയുമായാണ് ഇംഗ്ലണ്ട് എപ്പോഴും എത്തിച്ചേരാറുള്ളത്. എന്നാല്‍ ലോകകപ്പ് വേദിയില്‍ അവ പൂത്തുലയാറില്ല. വേഗതയേറിയ അക്രമണവും, വിംഗിലൂടെയുള്ള മുന്നേറ്റങ്ങളും ഇംഗ്ലണ്ടിനേയും അപകടകാരികളുടെ പട്ടികയില്‍ സ്ഥാനം പിടിപ്പിക്കുന്നു. ആഫ്രിക്കയില്‍ യൂറോപ്യന്‍കാര്‍ എത്തിയത് പ്രകൃതി സമ്പത്തും, അടിമകളേയും തേടിയായിരുന്നു. ഈ ആഫ്രിക്കന്‍ ജനതയാണ് അവരുടെ മുന്നേറ്റങ്ങളുടെ കുന്തമുനയായി മാറുന്നത് എന്നത് ചരിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ലോകകപ്പ് നെതര്‍ലാന്‍സിന് കണ്ണീരിന്റെ പാടംകൂടിയാണ്. ലോകകപ്പിലെ 3 ഫൈനലുകളും അവര്‍ക്ക് നല്‍കിയത് നിരാശ മാത്രമാണ്. ടോട്ടല്‍ ഫുട്ബോളിന്റെ കേളീശൈലികൊണ്ട് ലോകം കീഴടക്കിയ ഡച്ചുകാര്‍ പോരാട്ടത്തിന്റെ വഴികളിലൂടെ മുന്നോട്ടുവരികയാണ്. എഴുതി തള്ളാനാവാത്ത കരുത്തുമായാണ് ഇവര്‍ കുതിക്കുന്നത്.
യൂറോപ്പിന്റെ യാന്ത്രികമായ ഫുട്ബോള്‍ ശൈലി തിരുത്തിയെഴുതി ഫുട്ബോളിനെ കവിത പോലെ സുന്ദരമാക്കിയത് ലാറ്റിന്‍ അമേരിക്കന്‍ ശൈലിയാണ്. ആ ശൈലിയുടെ പിന്മുറക്കാരായി 2 രാജ്യങ്ങള്‍ ലോകകപ്പില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും നിറഞ്ഞു നില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ തപ്പിത്തടഞ്ഞ അര്‍ജന്റീന താളം വീണ്ടെടുത്ത് തുടങ്ങിയിരിക്കുന്നു. മെസിയുടെ ഇന്ദ്രജാലങ്ങള്‍ അര്‍ജന്റീനയുടെ കരുത്തായി മാറുകയാണ്. ടീം എന്ന നിലയിലും കരുത്താര്‍ജ്ജിക്കുകയാണ്. തങ്ങളെ എഴുതി തള്ളിയവരോട് കണക്ക് പറഞ്ഞ് മുന്നേറുകയാണ് അര്‍ജന്റീന.
കൗമാരക്കാരുടെ പടയണി
തെരുവുകളില്‍ പൂത്തുലയുന്നതാണ് ബ്രസീലിന്റേയും ഫുട്ബോള്‍. നൃത്ത തുല്യമായ ചുവടുവെപ്പുകളും നൈസര്‍ഗ്ഗികമായ ചാരുതയും ഇഴചേര്‍ന്ന് പൂത്തുലയുകയാണ ഖത്തറില്‍ ബ്രസീല്‍. പന്ത് കളിയെ സൗന്ദര്യവല്‍ക്കരിച്ച ബ്രസീലിയന്‍ ചാരുത ഖത്തറില്‍ നിറഞ്ഞാടുകയാണ്. പ്രതിഭകളുടെ നിരയുമായാണ് ബ്രസീലിന്റെ വരവ്. നെയ്മറെ കേന്ദ്രീകരിക്കുക എന്ന രീതിക്ക് മാറ്റം വരുത്തിയിരിക്കുന്നു. കൗമാരക്കാരുടെ പടയണിയാണ് ബ്രസീലിന്റെ കരുത്ത്. നെയ്മറോടൊപ്പം വിനീഷ്യസ് ജൂനിയറും കൂടി ചേരുന്നതോടെ അലകടല്‍ പോലെ അലയടിക്കുയാണ് ബ്രസീലിയന്‍ മുന്നേറ്റം. കാസിമറയും, സില്വെയുമെല്ലാം, റിച്ചള്സനുമെല്ലാം പതിറ്റാണ്ടുകള്‍ നീണ്ട ബ്രസീലിയന്‍ മോഹങ്ങള്‍ പൂവണിയിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിയന്‍ ആരാധകര്‍.
കരുത്തും സൌന്ദര്യവും കൈ കോർക്കുമ്പോൾ
അട്ടിമറികളില്ലാതെ പ്രീക്വാട്ടറഇലെ കരുത്തരുടെ മുന്നോട്ടുപോക്ക് ഒരു കാര്യമോര്മ്മിപ്പിക്കുന്നു. മത്സരങ്ങള്‍ പിന്നിടുംതോറും ടീമുകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. കടലാസിലെ കരുത്ത് കളിക്കളങ്ങളില്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ക്വാട്ടര്‍ ഫൈനലുകള്‍ തീപ്പാറുന്ന പോരാട്ടങ്ങളായിരിക്കുമെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സൗന്ദര്യാത്മക ഫുട്ബോളും, കരുത്തിന്റെ സാങ്കേതിക മികവും തമ്മിലുള്ള മത്സരങ്ങളുടെ വേദി കൂടിയാകും ക്വാട്ടര്‍ ഫൈനലെന്ന് ഉറപ്പിക്കാം. വൈവിദ്ധ്യമാര്‍ന്ന ഫുട്ബോള്‍ ശൈലികളുടെ വിരുന്നായിരിക്കും ക്വാട്ടര്‍ ഫൈനലുകളെന്നുറപ്പിക്കാം.
fb


