ക്വാണ്ടം കമ്പ്യൂട്ടിങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിസ്ഥാന തത്വങ്ങൾ നൽകുന്ന പ്രായോഗിക കണ്ടെത്തലുകൾ നടത്തിയ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് 2022 ലെ ഭൗതികശാസ്ത്ര നൊബേല്‍. അലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്.ക്ലോസര്‍, ആന്റണ്‍ സായ്ലിങര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
പരസ്പരം ഇടപഴകിയ (എന്റാംഗിള്‍ ചെയ്ത) രണ്ടു കണങ്ങളെ എത്ര അകലേയ്ക്ക് വേര്‍പെടുത്തിയാലും, അവയില്‍ ഒന്നിനെ നിരീക്ഷിച്ചാല്‍ അതിൻ്റെ ഫലം രണ്ടാമത്തേതില്‍ പ്രതിഫലിക്കുന്ന പ്രതിഭാസമാണ് ‘ക്വാണ്ടം എന്റാംഗിള്‍മെൻ്റ്’.
ഏറെക്കാലം ദുരൂഹമായി തുടര്‍ന്ന ഈ പ്രതിഭാസം ശരിയാണോ എന്ന് പരിശോധിക്കാന്‍ വഴി തുറന്നത്, ഐറിഷ് സ്വദേശിയായ ജോണ്‍ ബെല്‍ 1960 കളില്‍ ആവിഷ്‌ക്കരിച്ച ‘ബെല്‍ തിയറ’മാണ്. ‘ബെല്‍ അസമത്വം’ (Bell inequality) എന്ന പേരിലും ഈ സിദ്ധാന്തം അറിയപ്പെടുന്നു. ബെല്‍ അസമത്വം അതിലംഘിക്കപ്പെടുകയാണെങ്കില്‍, ക്വാണ്ടം എന്റാംഗിള്‍മെന്റ് ശരിയാണ് എന്ന് ബെല്‍ തിയറം പറയുന്നു.
അത്യന്തം ശ്രമകരമായ വ്യത്യസ്ത പരീക്ഷണങ്ങള്‍ വഴി, ബെല്‍ അസമത്വം ലംഘിക്കപ്പെടുന്നു എന്ന് തെളിയിച്ചവരാണ്, ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാക്കള്‍. ഫ്രഞ്ച് ഗവേഷകനായ Alain Aspect, അമേരിക്കന്‍ സ്വദേശി John F. Clauser, ഓസ്ട്രിയക്കാരനായ Anton Zeilinger എന്നിവര്‍, 7.5 കോടി രൂപ വരുന്ന സമ്മാനത്തുകതുല്യമായി പങ്കിടും.
ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.
പ്രകൃതിയുടെ സങ്കീർണ്ണമായ ശക്തികളെ വിശദീകരിക്കാനും പ്രവചിക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ധാരണ വിപുലീകരിക്കാനും സഹായിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് (സ്യൂകുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി) കഴിഞ്ഞ വർഷം പുരസ്ക്കാരം നൽകിയിരുന്നു.
തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ പാബോയ്ക്കാണ് വൈദ്യശാസ്ത്രരംഗത്ത് ഈ ബഹുമതി ലഭിച്ചത്. മനുഷ്യരുടെ പരിണാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഈ അവാർഡിന് അർഹനാക്കിയത്.


