ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. അതേസമയം ബില്‍ തട്ടിക്കൂട്ടിയതാണെന്ന വാദം ഉയർത്തിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്നതുകൂടിയാണ് ഭേദഗതിബില്‍.
ഇനി മാക്സിസ്റ്റ് വത്കരണം വരുമോ എന്ന് പ്രതിപക്ഷം
വിരമിച്ച ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കി പുതിയ ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള നിയമം വരുമ്പോള്‍ അതില്‍ മാര്‍ക്സിസ്റ്റ് വത്കരണം വരുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ചൂണ്ടിക്കാട്ടി. 14 സര്‍വകലാശാലകള്‍ക്കുമായി ഒരു ചാന്‍സിലറെ വെക്കണമെന്നും ഗവര്‍ണര്‍ക്ക് പകരം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയോ, വിരമിച്ച ഹൈക്കോടതി ജഡ്ജിയോ ചാന്‍സലര്‍ ആകണം എന്നുമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ആവശ്യം.


