ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തയിൽ ട്വിസ്റ്റ്. രാഷ്ട്രീയത്തിലേക്കല്ല വിദ്യാഭ്യാസ രംഗത്തേക്കാണ് പ്രവേശനം എന്ന് താരം തന്നെ വാർത്തകളെ തിരുത്തി.
കഴിഞ്ഞി ദിവസം ഗാംഗുലിയുടെ ട്വീറ്റ് അടിസ്ഥാനമാക്കിയാണ് വാർത്തകൾ പ്രചരിച്ചത്. ഇതോടൊപ്പം ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണ സത്കാരത്തിൽ പങ്കെടുത്തതും കൂട്ടി വായിക്കപ്പെട്ടി.
ട്വീറ്റും വാർത്തയും ഇങ്ങനെ
‘1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയുടെ 30-ാം വാര്‍ഷികമാണ് 2022. അന്നുതൊട്ട് ക്രിക്കറ്റ് എനിക്ക് പലതും നല്‍കി. പ്രത്യേകിച്ച് നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ. ഈ യാത്രയില്‍ എനിക്കൊപ്പമുണ്ടായിരുന്ന ഓരോരുത്തരോടും നന്ദിപറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരുപാടുപേരെ സഹായിക്കാനാകുന്ന പുതിയൊരു കാര്യം ഞാന്‍ ഇന്ന് തുടങ്ങുന്നു. നിങ്ങളുടെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.
ഇതോടെ, ബി.സി.സി.ഐ. പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഗാംഗുലി രാജിവെച്ചുവെന്ന വാര്‍ത്തപരന്നു. രാജ്യസഭയിലേക്ക് ഒട്ടേറെ ഒഴിവുകള്‍വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയോഗിക്കുമെന്നും കൂട്ടിവായിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കൊണ്ട് ഗാംഗുലി ട്വീറ്റിന്റെ പൊരുളെന്തെന്ന് വ്യക്തമാക്കി.
ഗാംഗുലിയുടെ തിരുത്ത്
ജീവിതത്തിലെ പുതിയ അധ്യായം രാഷ്ട്രീയമല്ല മറിച്ച് താന്‍ സ്വന്തമായി ഒരു വിദ്യാഭ്യാസ ആപ്പ് ആരംഭിക്കാന്‍ പോകുകയാണെന്ന് ഗാംഗുലി വ്യക്തമാക്കി. ‘ ഞാന്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ല. ഞാന്‍ പുതുതായി ആഗോളതലത്തില്‍ ഒരു വിദ്യാഭ്യാസ ആപ്ലിക്കേഷന്‍ പുറത്തിറക്കും. അതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത്. ആ ട്വീറ്റിന് രാജിയുമായി ഒരു ബന്ധവുമില്ല’- ഗാംഗുലി പറഞ്ഞു.
ഗാംഗുലിയുടെ ട്വീറ്റിന് വിശദീകരണവുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗാംഗുലി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് ജയ് ഷാ അറിയിച്ചത്.