ഗുജറാത്ത് കലാപത്തിലെ നരേന്ദ്രമോഡി പങ്കിനെ കുറിച്ചുള്ള പഠനം അവതരിപ്പിക്കുന്ന ബിബിസി ഡോക്യുമെൻ്ററി രാജ്യത്തെ ദുർബലപ്പെടുത്താനുള്ളതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജജു. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് അവർ കരുതുന്നു. ഇത്തരക്കാർ രാജ്യത്തെ ദുർബലപ്പെടുതുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കലാപ കാലത്തെ പങ്കാളിത്തം വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം ഇന്നലെ നിര്‍ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യപ്പെട്ടു.
ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ലിങ്ക് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ നടപടി. രണ്ട് ദിവസമായി ബിബിസി ഡോക്യുമെന്ററി ഹാഷ്ടാഗ് ഇന്ത്യയിൽ ട്വിറ്ററിൽ ട്രെൻഡിംഗിൽ ആദ്യത്തേതായിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ ഇതുവരെ സംപ്രേഷണം ചെയ്യാത്ത ഡോക്യുമെന്ററിയുടെ ലിങ്കുകൾ ട്വിറ്ററിനോടും യൂട്യൂബിനോടും നീക്കം ചെയ്യാൻ കേന്ദ്രം നിർദേശിച്ചത്. ഇതിൻ്റെ രണ്ടാം ഭാഗം ഇനിയും ഇറങ്ങാനിരിക്കയാണ്.


