അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന്റെ സഹായം സ്വീകരിച്ചുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. മത തീവ്രവാദികളാൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാർഡിയൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയത്.
‘ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കുന്നത് ജനാധിപത്യത്തോടാണ്. വിദേശ നേതാക്കളും ഏജൻസികളുമായി കൂട്ടുചേർന്ന് രാജ്യത്തിനെതിരായിട്ടാണ് പ്രധാനമന്ത്രി ഗൂഢാലോചന നടത്തിയിരിക്കുന്നത്’ പാർട്ടി ആസ്ഥാനത്ത് വെച്ച്, കോൺഗ്രസ് വക്താക്കളായ പവൻ ഖേരയും സുപ്രിയ ശ്രീനേതും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അന്താരാഷ്ട്ര രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിലാണ് തിരഞ്ഞെടുപ്പിൽ ഇസ്രായേൽ ഗ്രൂപ്പ് ഇടപെട്ടു എന്ന് കണ്ടെത്തിയത്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ടീം ഹോര്‍ഹെ’ എന്ന ഗ്രൂപ്പാണ് തിരഞ്ഞെടുപ്പുകളിലടക്കം ജനാഭിപ്രായത്തെ കൃത്രിമമായി സ്വാധീനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്. ഇന്ത്യ, യുകെ, യുഎസ്, കാനഡ, ജെര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, മെക്സിക്കോ, സെനഗല്‍, യുഎഇ എന്നിവിടങ്ങളില്‍ കമ്പനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്ത് വിട്ടത് ഗൌരി ലങ്കേഷാണ്. തൊട്ടടുത്ത ദിവസം അവർ കൊല്ലപ്പെട്ടു.


